മിൽമയിലെ ഏക ഡ്രൈവർ ഒഴിവിലേക്ക് വന്നത് നൂറുകണക്കിനുപേർ
കൊല്ലം: മിൽമ കൊല്ലം ഡയറിയിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ഇന്നലെ നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയത് നൂറ് കണക്കിന് പേർ. നീണ്ട ക്യു കണ്ട് മിൽമ അധികൃതരും നാട്ടുകാരും അമ്പരന്നു.
ഗ്രേഡ് രണ്ട് വിഭാഗത്തിലേക്കുള്ള ഇന്റർവ്യു സംബന്ധിച്ച് മിൽമ നൽകിയ പത്ര പരസ്യത്തിൽ ഒരു ഒഴിവ് മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ആളെണ്ണം കൂടുകയും ചെയ്തു. വിദേശത്ത് നിന്നു മടങ്ങിയെത്തിയവരും കൊവിഡ് നിയന്ത്രണങ്ങൾ കാരണം തിരിച്ചുപോകാൻ കഴിയാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. 17,000 രൂപ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും പ്രായപരിധിയും യോഗ്യതയും മാത്രമാണ് പരസ്യത്തിൽ ഉണ്ടായിരുന്നത്.
അഭിമുഖത്തിൽ പങ്കെടുക്കാൻ സർട്ടിഫിക്കറ്റുകളും രേഖകളുമായി എത്തിയവരുടെ നിര മിൽമ ഡയറി ഓഫീസിൽ നിന്ന് മുക്കാൽ കിലോമീറ്റർ അകലെ തേവള്ളി ഹോമിയോ ആശുപത്രിവരെ നീണ്ടു. ഒരു ഒഴിവേ ഉള്ളുവെന്ന് സ്ഥലത്തെത്തിയ ശേഷമാണ് ഭൂരിഭാഗം പേരും അറിഞ്ഞത്. ഭൂരിഭാഗം പേരും ഭാഗ്യപരീക്ഷണമെന്ന നിലയിൽ കൂടിക്കാഴ്ചയിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്. കൊല്ലം വെസ്റ്റ് പൊലീസെത്തിയാണ് ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |