കൊച്ചി: അമ്മയെന്ന ഉത്തരവാദിത്വവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് സ്ത്രീകൾക്കു മാത്രമേ മനസിലാവുകയുള്ളൂവെന്നും ജോലിയുള്ള അമ്മമാരുടെ സ്ഥിതി ഏറെ ദുഷ്‌കരമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊല്ലത്തെ വനിതാ ശിശുവികസന ഓഫീസിലെ കരാർ ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതെ പിരിച്ചു വിട്ട നടപടി റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്. പിരിച്ചുവിട്ട കരാർ ജീവനക്കാരി വന്ദന ശ്രീമേധയെ രണ്ടാഴ്‌ചയ്ക്കകം തിരിച്ചെടുക്കണമെന്നും ഇവരുടെ പ്രസവാവധി അപേക്ഷ വീണ്ടും പരിഗണിച്ചു തീർപ്പാക്കണമെന്നും വിധിയിൽ പറയുന്നു. പിരിച്ചുവിട്ടതിനെതിരെ വന്ദന നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവരെ സ്ഥിരപ്പെടുത്താൻ കഴിയുമോയെന്നു പരിശോധിക്കാനും വിധിയിൽ പറയുന്നു.
2016 ഡിസംബർ മുതൽ കരാർ അടിസ്ഥാനത്തിലാണ് വന്ദന ജോലി ചെയ്യുന്നത്. ഓരോ വർഷവും ഇവർക്ക് കരാർ പുതുക്കി നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ ഇവർ ഒരു കുഞ്ഞിന് ജന്മം നൽകി. തുടർന്ന് പ്രസവാവധിയിൽ പ്രവേശിച്ചു. പിന്നീട് ഡിസംബറിൽ കരാർ കാലാവധിയും കഴിഞ്ഞു. ജനുവരിയിൽ വീണ്ടും കരാർ പുതുക്കി നൽകിയപ്പോൾ ഹർജിക്കാരി കുഞ്ഞു ജനിച്ച് 51ദിവസമേ ആയിട്ടുള്ളൂവെന്നും മാർച്ച് 26 വരെ പ്രസവാവധി നൽകണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നൽകി. ഇതു നിരസിച്ച സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ അനധികൃതമായി ജോലിക്കു ഹാജരായില്ലെന്നാരോപിച്ച് വന്ദനയെ പിരിച്ചു വിടാൻ നിർദ്ദേശിച്ചു. തുടർന്നാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |