കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ എച്ച്.എൻ.എല്ലിന്റെ പേര് കേരള പേപ്പർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (കെ.പി.പി.എൽ) എന്ന് പുതുക്കി. പത്രക്കടലാസ് നിർമ്മിച്ചിരുന്ന ഫാക്‌ടറിയിൽ ഇനി സംസ്ഥാന സർക്കാരിനും കേരള ബുക്ക്‌സ് ആൻഡ് പബ്ളിക്കേഷൻസിനും പേപ്പറുകൾ, ഫോട്ടോസ്‌റ്റാറ്റ് പേപ്പർ എന്നിവയും നിർമ്മിക്കും.
വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മൂന്നംഗ ബോർഡിനാണ് കമ്പനിയുടെ നിയന്ത്രണം. കിൻഫ്ര മാനേജിംഗ് ഡയറക്‌ടർ സന്തോഷ് കോശി ജേക്കബ്, വ്യവസായ വകുപ്പ് അഡിഷണൽ സെക്രട്ടറി എം. മാലതി എന്നിവരാണ് മറ്റംഗങ്ങൾ. തമിഴ്നാട് പേപ്പർ ലിമിറ്റഡ് മാതൃകയിലാകും പ്രവർത്തനം. മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട് കരൂരിലുള്ള കമ്പനി സന്ദർശിച്ച് പ്രവർത്തനങ്ങൾ പഠിച്ചിരുന്നു.
സമ്പദ്‌പ്രതിസന്ധിയിലായ എച്ച്.എൻ.എല്ലിനെ 146 കോടി രൂപയ്ക്കാണ് കിൻഫ്ര ഏറ്റെടുത്തത്. കമ്പനിയുടെ കടബാദ്ധ്യതകൾ വീട്ടുന്നതിന് പുറമേ ജീവനക്കാരുടെ ആനുകൂല്യങ്ങളും സർക്കാർ വഹിക്കും. ജീവനക്കാരെ പുനർവിന്യസിക്കാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ കൈവശമുള്ള 700 ഏക്കറിൽ 300 ഏക്കറിൽ ഓഫീസും ഫാക്ടറിയും ക്വാർട്ടേഴ്സുമാണ്. 400 ഏക്കറിൽ സിയാൽ മോഡൽ റബർ പാർക്ക് ആരംഭിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |