കൊച്ചി: മൂന്ന് പതിറ്റാണ്ടുകാലത്തെ അദ്ധ്യാപക ജീവിതത്തിന് ശേഷം രാഷ്ട്രീയ- സാമൂഹ്യ- സാഹിത്യ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരിക്കെയാണ് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കൂടിയായിരുന്ന ഇ.കെ. മുരളീധരൻ എന്ന മുരളിമാഷ് ഇന്നലെ രാവിലെ ആകസ്‌മീകമായി വിടവാങ്ങിയത്.
12 പുസ്തകങ്ങൾ രചിച്ചിട്ടുള്ള മുരളിമാഷ് കേരള കവി സമാജം സംസ്ഥാന പ്രസിഡന്റ്, കേരള സാഹിത്യമണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സാഹിത്യരംഗത്ത് നേതൃത്വപരമായ സ്ഥാനവും അലങ്കരിച്ചു വരികയായിരുന്നു. 1969 ൽ മട്ടാഞ്ചേരി എച്ച്.ഇ.എച്ച്.എം സ്കൂളിൽ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 25 വർഷം അദ്ധ്യാപകനായും തുടർന്നുള്ള അഞ്ച് വർഷം പ്രധാന അദ്ധ്യാപകനായും സേവനം പൂർത്തിയാക്കി 1999 ൽ വിരമിച്ചു. സ്കൂൾ പഠനകാലത്തു തന്നെ മനസിൽ സൂക്ഷിച്ച സ്വപ്നമായിരുന്നു അദ്ധ്യാപകവൃദ്ധി. ജോലിയിൽ നിന്ന് വിരമിച്ചിട്ട് 22 വർഷമായെങ്കിലും താന്റെ പൂർവ വിദ്യാർത്ഥികളുമായി എന്നും നല്ലബന്ധം കാത്തുസൂക്ഷിക്കുന്നതിൽ മുരളീധരൻ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഹൈസ്കൂൾ പഠനകാലത്തുതന്നെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായതാണ്. ശ്രീനാരായണഗുരുദേവന്റെ സംന്യാസ ശിഷ്യപരമ്പരയിൽ അംഗമായിരുന്ന ഗോവിന്ദാനന്ദ സ്വാമിയുടെ പൂർവാശ്രമത്തിലെ മകളുടെ മകൻ എന്നതും ശ്രീനാരായണ പ്രസ്ഥാനവുമായുള്ള അടുപ്പത്തിന് കാരണമായിരുന്നു.
സർവീസിൽ നിന്ന് വിരമിച്ചശേഷം 14 വർഷം യോഗം കൗൺസിലറായും പ്രവർത്തിച്ചു. തുടർന്നാണ് യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായത്. പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി, ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി, സാക്ഷരതാമിഷൻ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നിനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികാരണം പൊതുരംഗത്തുനിന്ന് താത്കാലികമായി ഒഴിഞ്ഞുനിൽക്കുകയായിരുന്നു. എങ്കിലും എഴുത്തിനൊപ്പം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ കൂടുതൽ സജീവമാകാൻ തയ്യാറെടുക്കുമ്പോഴാണ് രംഗബോധമില്ലാത്ത കോമാളിയായി വന്ന മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. പെയ്തൊഴിയാത്ത കാർമേഘം പോലെ എഴുതിതീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിവച്ചാണ് മുരളീധരൻ യാത്രയാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |