SignIn
Kerala Kaumudi Online
Sunday, 05 May 2024 6.30 PM IST

സർക്കാർ ജോലി സ്വപ്നം വിഫലം, മിന്നുംതാരം ഹാൻഡ്ബാൾ ഉപേക്ഷിച്ചു, കൈക്കോട്ടേന്തി തൊഴിലുറപ്പ് പണിയിൽ

s1

ബങ്കളം (കാസർകോട് ): ദേശീയ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പുകളിലെ മുൻ സൂപ്പർ താരം ഇപ്പോൾ തൊഴിലുറപ്പു പണിയിലാണ്. കുടുംബം പട്ടിണിയാവാതിരിക്കാൻ മറ്റെന്തു വഴി?​ ബങ്കളം കൂട്ടപ്പുന്നയിലെ വി.പി. നാരായണന്റെ ഭാര്യ കെ.വി. ഷീബ ജീവിക്കാനായി ഹാൻഡ്ബാൾ ഉപേക്ഷിച്ച് കത്തിയും കൈക്കോട്ടുമെടുത്തു.​

സ്കൂൾ, യൂണിവേഴ്സിറ്റി ടീമുകളിൽ തിളങ്ങുകയും കേരള ടീമിനുവേണ്ടി ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ പട്ടം ചൂടാൻ ചുക്കാൻ പിടിക്കുകയും ചെയ്ത താരമാണ് കെ.വി.ഷീബ. ഇടതുമുന്നണി സർക്കാർ കായികതാരങ്ങൾക്ക് വീടും ജോലിയും നൽകാൻ തുടങ്ങിയപ്പോൾ ഷീബയുടെ പ്രതീക്ഷയും ഉണർന്നു. സർട്ടിഫിക്കറ്റുകളുടെ കൂമ്പാരവുമായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കൂട്ടപ്പുന്നയിലെ അഞ്ച് സെന്റ് സ്ഥലത്ത് ഓടും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച ഷെഡിലാണ് 38കാരി ഷീബയും ഭർത്താവും മൂന്നു മക്കളും കഴിയുന്നത്. ഭർത്താവ് കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനം ഒന്നിനും തികയില്ല. അങ്ങനെയാണ് ഷീബയും കൂലിപ്പണിക്കിറങ്ങിയത്.

ചെറുപുഴ കൊല്ലാടയിലെ കെ.വി. കുഞ്ഞിരാമന്റെയും രമണിയുടെയും മകൾ ഷീബ, ഹാൻഡ്ബാളിന് പേരുകേട്ട കണ്ണൂർ വയക്കര സ്കൂളിലാണ് പഠിച്ചത്. കോച്ച് ദാമോദരൻ മാഷ്, ഷീബയുടെ കഴിവുകൾ കണ്ടെത്തി.1999 ൽ പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ജില്ല, സംസ്ഥാന സ്കൂൾ ടീമുകളിലെ പ്രധാന കളിക്കാരിയായി. സ്പോർട്സ് ക്വാട്ടയിൽ കോട്ടയം ചങ്ങാനാശേരി അസംഷൻ കോളേജിലായിരുന്നു ഡിഗ്രി പഠനം. എം. ജി യൂണിവേഴ്സിറ്റിയുടെ മികച്ച താരമായി, അധികം വൈകാതെ കേരള ടീമിന്റെ സുവർണ്ണ താരവും. ദേശീയ സ്കൂൾ ഗെയിംസിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു ഷീബ.

2004ൽ വിവാഹിതയാകുന്നതുവരെ ഹാൻഡ് ബാളിനെ കൈവിട്ടിരുന്നില്ല. കായികമേഖലയിലെ 40 പേർക്കെങ്കിലും ഓരോ വർഷവും നിയമനം നൽകുന്ന സാഹചര്യം ഉണ്ടായിട്ടും തന്നെ പരിഗണിച്ചില്ലെന്ന സങ്കടത്തിലാണ് ഷീബ. പ്ളസ് വൺ വിദ്യാർത്ഥി അനുരൂപ്, എട്ട്, രണ്ടാം ക്ളാസ് വിദ്യാർത്ഥികളായ ആര്യനന്ദ, ആദിദേവ് എന്നിവരുടെ പഠനം വഴിമുട്ടുമോ എന്ന ആശങ്കയും അലട്ടുന്നുണ്ട്.

''ജീവിക്കാൻ കഷ്ടപ്പെടുകയാണ്. മക്കളെ പഠിപ്പിക്കാനും വഴിയില്ല. മന്ത്രിമാരെ കണ്ടു, അദാലത്തിൽ പോയി. ജോലിതന്ന് സർക്കാർ സഹായിച്ചാൽ വലിയ ഉപകാരമാകും.

-കെ.വി. ഷീബ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.