കോഴിക്കോട്: ജില്ലയുടെ വ്യവസായ കുതിപ്പിന് കരുത്ത് കൂട്ടാൻ സംരംഭകരുടെ ആശങ്കകൾക്ക് വിരാമമിട്ട് വ്യവസായ മന്ത്രി പി.രാജീവിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലെ പരിപാടിക്കുശേഷമാണ് കോഴിക്കോട് മന്ത്രി എത്തിയത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മീറ്റ് ദി മിനിസ്റ്ററിൽ ജില്ലയിലെ ചെറുകിട, വൻകിട സംരംഭകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച പ്രയാസങ്ങളുടെയും തടസങ്ങളുടെയും കുരുക്കഴിക്കാനും പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രചോദനവുമായി മന്ത്രിയുമായുളള സംവാദം. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എം.ഡി എം.ജി.രാജമാണിക്യം, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.എ.നജീബ് തുടങ്ങിയവരും മന്ത്രിയോടൊപ്പം പങ്കെടുത്തു.
കമ്പനികളുടെ ലയനം: ഷേണായ് മടങ്ങിയത് സന്തോഷത്തോടെ
കമ്പനികൾ ലയിപ്പിക്കാനുള്ള വിറ്റൽ ദാസ് ഷേണായിയുടെ മൂന്നു വർഷത്തെ കാത്തിരിപ്പിന് വിരാമമാകും. 'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ പരിഗണിച്ച അപേക്ഷ പരിശോധിച്ച് ഒരാഴ്ചക്കകം നടപടി സ്വീകരിക്കാൻ മന്ത്രി പി.രാജീവ് നിർദ്ദേശിച്ചു. വെസ്റ്റ്ഹിൽ വ്യവസായ വികസന പ്ലോട്ടിലുള്ള സ്വദേശി റെസിൻസ് ആൻഡ് കെമിക്കൽസ് എന്ന സ്ഥാപനവും അതേ സ്ഥലത്തുളള സ്വരാജ് കോട്ടിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ലയിപ്പിച്ച് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുന്നതിനാണ് ഉടമയായ ഷേണായ് അപേക്ഷ നൽകിയത്.
പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ: അനുരുദ്ധിന്റെ പരാതിക്ക് പരിഹാരം
വ്യാവസായിക ആവശ്യത്തിന് വാങ്ങിയ ഭൂമിയിൽ അനുമതിയില്ലാതെ പൈപ്പ് ലൈൻ എടുത്തത് സംബന്ധിച്ച പരാതിയുമായാണ് അനുരുദ്ധ് എത്തിയത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി വ്യാവസായിക ആവശ്യത്തിനാണ് ചെറുവണ്ണൂർ പഴുക്കടക്കണ്ടി സ്വദേശി അനുരുദ്ധ് ഭൂമി എടുത്തത്. ഇതിൽ അനുമതിയില്ലാതെയാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. വ്യവസായ സംരംഭം തുടങ്ങുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് പൈപ്പ് സ്ഥാപിക്കൽ. പരാതി പരിശോധിച്ച മന്ത്രി പരിഹാരത്തിനായി പൈപ്പ് ലൈൻ കണക്ഷൻ മാറ്റി സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളുടെ നിരോധനം നടപ്പാക്കുന്നത് സംബന്ധിച്ച പരാതിയുമായാണ് ചെങ്ങോട്ടുകാവ് തൊടുവയൽ ഹൗസ് സ്വദേശി അരുൺ എത്തിയത്. നിരോധനം കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.
റസാഖിന് പ്രതീക്ഷ
വെസ്റ്റ്ഹിൽ വ്യവസായ പ്ലോട്ടിൽ 12 വർഷമായി പ്ലാസ്റ്റിക് വേസ്റ്റ് റീസൈക്ലിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു റസാഖ്. വീടുകൾ, ഫ്‌ളാറ്റുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് വേസ്റ്റുകളാണ് റസാഖ് ശേഖരിച്ചിരുന്നത്. അംഗീകാരമില്ലാത്ത പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റുകൾ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ശരിയല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നുവെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ സ്ഥാപനത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി എന്നതായിരുന്നു പരാതി. പരാതി അനുഭാവപൂർവം പരിഗണിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രതീക്ഷയായി സബ്‌സിഡി വിതരണം
സൂക്ഷ്മ ചെറുകിട പദ്ധതികൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകർക്ക് അവർ സ്ഥാപിച്ച ഉപകരണങ്ങളുടെ 30 ശതമാനം സബ്‌സിഡിയായി നൽകുന്ന ഇനത്തിൽ മന്ത്രി പി.രാജീവ് 63 ലക്ഷം രൂപ വിതരണം ചെയ്തു.
ഫാറൂഖിലെ പാക്ക് വെൽ പേപ്പർ ബാഗ്‌സിന് 8,34,000രൂപ, ഡിജിറ്റൽ ഇമേജിന് 7,20,860രൂപ , മക്കട വേദ ആയുർവേദിക്കിന് 10,63,736 രൂപ, കാലിക്കറ്റ് കോകോ പ്രൊഡക്ട്‌സിന് 13,25,493 രൂപ, ചാലപ്പുറം ഡിഡബ്ലിയു ക്ലോത്തിംഗ് 1,77,451 രൂപ, കുറ്റിയാടി മുദ്ര കോക്കനട്ട് ഓയിൽ ആൻഡ് ഫ്ലോറിന് 3,79,509 രൂപ, വെസ്റ്റ് ഹിൽ സിആർഎസ് ട്രേഡിംഗിന് 16,54,173 രൂപ വീതമാണ് വിതരണം ചെയ്തത്.
താത്പര്യമുളളവരെ
സംരംഭകരാക്കും
കോഴിക്കോട്: വ്യവസായം തുടങ്ങാനുളള താത്പര്യത്തോടെ വ്യവസായ കേന്ദ്രത്തിലെത്തുന്നവരെ സംരംഭകരാക്കി മാറ്റുമെന്ന് മന്ത്രി പി.രാജീവ്. ജില്ലയിലെ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി സർക്കാർ നയം വ്യക്തമാക്കിയത്.
ചർച്ചയിൽ വ്യവസായ പ്രമുഖർ മുന്നോട്ടുവച്ച പരാതികൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി മറുപടി നൽകി.
കടവ് റിസോർട്ടിൽ നടന്ന പരിപാടിയിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി.ശ്രയാംസ് കുമാർ എം പി, വ്യവസായ സംരംഭകരായ വി.പി.ഹരിദാസ്, എം.അബ്ദുറഹ്മാൻ, വി.കെ.സി. ഗ്രൂപ്പ് പ്രതിനിധി റഫീഖ്,എം.ജി.ബാബു, വി.എം.മുഹമ്മദ് താജിബ്, പി.പി.മുസമ്മിൽ, എം.ഫൈസൽ റഹ്മാൻ, പി.കെ.അഹമ്മദ്, എൻ.കെ.മുഹമ്മദലി,വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ എംഡി എം.ജി.രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |