'കരിവളയിട്ട കയ്യിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളേ നീ വരുമോ.... കരിമിഴിയാളേ നീ വരുമോ " ഈ അനശ്വര നാടകഗാനംം രചിച്ച കോട്ടയം തളിയിൽകോട്ട മാതുക്കൽ വീട്ടിൽ വാസുദേവൻ ജീവിത യാതനകൾ അവസാനിപ്പിച്ച് പാതിവഴിയിൽ പാട്ടു നിറുത്തി യാത്രയായി.
കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പല വേദികളിൽ തൊണ്ട കീറി പാടിയ വാസുദേവൻ അവശകലാകാര പെൻഷനുവേണ്ടി അലഞ്ഞു നടന്നു മടുത്താണ് ഈ ലോകത്തോട് വിട പറഞ്ഞത്. കലാകാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതുകൊണ്ട് പെൻഷൻ കിട്ടിയില്ല. കേരളകൗമുദി വാരാന്ത്യ പതിപ്പിൽ ഏതാനും വർഷം മുമ്പ് 'കരിവളയിട്ട കൈയ്യിൽ കണ്ണുനീർ മുത്തുമായ്..." എന്ന ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. ജീവിത കഥ വായിച്ച് നിരവധി പേർ സഹായ ഹസ്തവുമായെത്തി . ഒരു വിദേശ മലയാളി 75000 രൂപയുടെ ചെക്ക് അയച്ചു കൊടുത്തതിന് നന്ദി പറയാനെത്തിയപ്പോഴും കരുവാളിച്ച മുഖത്ത് കൃതജ്ഞതയുടെ കണ്ണീർ പടർത്തി വാസുദേവൻ വീണ്ടും പാടി "കരിവളയിട്ട കൈയ്യിൽ..."
പറവൂർ ജോർജിന്റെ 'ദിവ്യബലി" എന്ന നാടകത്തിന് വേണ്ടി യേശുദാസ് പാടി ആ വർഷത്തെ മികച്ച നാടകഗാനമായി തിരഞ്ഞെടുക്കപ്പെട്ട 'കരിവളയിട്ട കയ്യിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളേ നീ വരുമോ...." എന്ന പാട്ട് മലയാളികൾക്ക് ഏറെ സുപരിചിതമാണെങ്കിലും ആ വരികൾ രചിച്ച എം.എസ്. വാസുദേവൻ എന്ന രചയിതാവിനെ അധികമാരും അറിഞ്ഞിരുന്നില്ല. നിരവധി നാടകസമിതികൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചിരുന്നു. സംഗീതജ്ഞനായിരുന്നതിനാൽ ഈണമിട്ടു തന്നെയായിരുന്നു സൃഷ്ടി. നിരവധി ഭക്തിഗാനങ്ങൾ രചിച്ച് സംഗീതം നൽകി വേദികളിൽ പാടിയിരുന്നു . ജീവിക്കാനായി അവസാനകാലത്ത് പഴയ ഹാർമോണിയവുമായി അമ്പലങ്ങളിൽ ഭജന പാടാനും വാസുദേവനുണ്ടായിരുന്നു.
വയലാറും പി.ഭാസ്കരനും ഒ.എൻ.വി യും ഗാനരചനാലോകത്ത് തിളങ്ങിനിന്ന അറുപതുകളിലാണ് നിരവധി നാടകങ്ങൾക്കു വേണ്ടി വാസുദേവൻ വരികളെഴുതിയത്. 'താളം തമസിൽ നിന്നൊരു താളം... നാദം നഭസിൽ നിന്നൊരു നാദം " എന്ന പാട്ട് ഒരു നാടകത്തിനായി നൽകിയപ്പോൾ പാട്ടെഴുതിയതിന് പണം തരാം ,നാടകത്തിന് പ്രചാരം കിട്ടണമെങ്കിൽ ഗാനരചന വയലാറിന്റെ പേരിലാവണം വാസുദേവന്റെ പേരുവയ്ക്കില്ല എന്നു പറഞ്ഞ നാടകമുതലാളിയുടെ കൈയ്യിൽ നിന്ന് പാട്ടുകൾ തിരിച്ചുവാങ്ങിയ സംഭവവും ആ ജീവിത നാടകത്തിലുണ്ടായി. 'അനശ്വര നാടക ഗാനങ്ങൾ" എന്ന പുസ്തകത്തിൽ "കരിവളയിട്ട കൈയ്യിൽ " എന്ന ഗാനത്തിന്റെ രചയിതാവായി വയലാർ രാമവർമ്മയുടെ പേര് കണ്ടപ്പോൾ കരയാനേ കഴിഞ്ഞുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോട്ടയം ജോയി ഈണം നൽകി യേശുദാസ് പാടിയ 'കരിവളയിട്ട കൈയ്യിൽ...." എന്ന പാട്ട് എച്ച്.എം.വി റെക്കാഡ് ഇറക്കിയതിൽ വാസുദേവന്റെ പേരുണ്ടെങ്കിലും തെളിവിന് റെക്കാഡ് കൈവശമില്ല. അവശകലാകാരന്മാരെ കോട്ടയം നഗരസഭ ആദരിച്ച ചടങ്ങിൽ യേശുദാസ് പങ്കെടുത്തിരുന്നു. കരിവളയിട്ട കൈയ്യിൽ എന്ന എന്റെ പാട്ട് അങ്ങ് പാടി റെക്കാഡ് ചെയ്തിട്ടുണ്ടെന്ന് വാസുദേവൻ പറഞ്ഞപ്പോൾ അത്ഭുതപ്പെട്ട യേശുദാസ് വാസുദേവനെ ചേർത്തു പിടിച്ച് ആ പാട്ട് മുഴുവൻ വേദിയിൽ പാടി. വാസുദേവൻ എഴുതിയാൽ ഞാൻ പാടാമെന്ന ഉറപ്പും നൽകിയാണ് അന്ന് യേശുദാസ് മടങ്ങിയത്. ഹാർമോണിയത്തിൽ സ്വയം ഈണമിട്ട് അരഡസൻ പാട്ടുകൾ പിന്നീടൊരിക്കൽ യേശുദാസിനെ ഏൽപ്പിച്ചു. ആ പാട്ടുകൾ പുറത്തുവരുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു. പാണൻ പാട്ടുപാടി ഒടുങ്ങണമെന്ന വിധി തന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായെന്നായിരുന്നു ഒരു സംഭഷണത്തിനിടെ പാണ സമുദായാംഗമായ വാസുദേവൻ പറഞ്ഞത്.
പി. ജെ. ആന്റണിയുടെ താളം, പൊൻകുന്നം വർക്കിയുടെ വില കുറഞ്ഞ മനുഷ്യൻ, ചലനം, എസ്.എൽ പുരം സദാനന്ദന്റെ ഒരാൾ കൂടി കളളനായി, പി.പി.ജോർജിന്റെ സാത്താൻ ഉറങ്ങുന്നില്ല എന്നീ നാടകങ്ങൾക്ക് വേണ്ടി രചിച്ച ഗാനങ്ങൾ അക്കാലത്ത് ആസ്വാദകർ നെഞ്ചിലേറ്റിയവയാണ്.
കോട്ടയം സി.എം.എസ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ അദ്ധ്യാപകനും പ്രശസ്ത നോവലിസ്റ്റുമായിരുന്ന കാനം ഇ.ജെയാണ് വാസുദേവനിലെ കവിയെ കണ്ടെത്തിയത്. ചങ്ങമ്പുഴ കവിതയിൽ ആവേശം കൊണ്ടെങ്കിലും പത്താം ക്ലാസിൽ പഠനം നിറുത്തി ജീവിതം കരുപിടിപ്പിക്കാൻ തയ്യൽ തൊഴിലാളിയായി. അതിനിടയിലാണ് ഗാനരചനയ്ക്ക് സമയം കണ്ടെത്തിയത്. സ്വന്തമായൊരു ഹർമോണിയം ഒരു കാലത്ത് സ്വപ്നമായിരുന്നു. പണം കൊടുത്ത് വാങ്ങാൻ കഴിവില്ലെന്നു മനസിലാക്കി ഒരാൾ ഹർമോണിയം വാങ്ങിക്കൊടുത്തു. ഇതിലായിരുന്നു ഗാനങ്ങൾ മീട്ടിയത്. അവസാന കാലത്ത് ജീവിക്കാൻ ഭജനപാട്ടിന് ഉപയോഗിച്ചതും പഴയ ഹർമോണിയമായിരുന്നു .
സ്വന്തം ജീവിതകഥയും വാസുദേവൻ ഇങ്ങനെ വരികളാക്കിയിരുന്നു
'അക്ഷരങ്ങളിൽ നിന്നും അത്ഭുതമുണർത്തിയ
അക്ഷയജ്യോതിസേ സംഗീതമേ നിന്റെ -
അക്ഷയഖനിയിൽ നിന്നൊരു മുത്തെടുത്തീ
ഭിക്ഷാടകനായേകുകില്ലേ?
എന്റെ
ആത്മരോദനം നീ കേൾക്കുകില്ലേ?"...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |