ന്യൂഡൽഹി : സമാജ്വാദി പാർട്ടി അദ്ധ്യക്ഷനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന്. ഉത്തർപ്രദേശിലെ കനൗജിൽ അഖിലേഷ്ബി യാദവ് സ്ഥാനാർത്ഥിയാകും. വ്യാഴാഴ്ച അഖിലേഷ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി. എക്സിലൂടെ അറിയിച്ചു. ഇതോടെ ബി.ജെ.പിയിലെ സുബ്രത് പാഠകുമായി നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി.
കഴിഞ്ഞ തവണ അഖിലേഷിന്റെ ഭാര്യ ഡിമ്പിൾ യാദവിനെയാണ് സുബ്രത് ഇവിടെ തോൽപ്പിച്ചത്.
ഇമ്രാൻ ബിൻ സഫറാണ് ബി.എസ്.പി സ്ഥാനാർത്ഥി.അഖിലേഷിന്റെ അനന്തരവൻ തേജ് പ്രതാപ് യാദവിനെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അവാസന നിമിഷം നാടകീയമായി തീരുമാനം മാറ്റുകയായിരുന്നു.
1999 മുതൽ സമാജ് വാദിയുടെ ഉറച്ച മണ്ഡലമാണിത്. എന്നിട്ടും 2019ൽ ഡിംപിൾ യാദവ് ഇവിടെ തോറ്റു. 12,353 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുബ്രത് പാഠകിന്റെ വിജയം.1996ലും ബി.ജെ.പി മണ്ഡലം പിടിച്ചെടുത്തിരുന്നു. 2019ൽ നോട്ടയ്ക്ക് 8165 വോട്ടുകൾ വീണ മണ്ഡലം കൂടിയാണ് കനൗജ്. ഡിംപിൾ യാദവ് പിന്നീട് യു.പിയിലെ മെയിൻപുരിയിൽ നിന്ന് ലോക്സഭയിലെത്തി.
അഖിലേഷിന്റെ വരവോടെ കനൗജ് പടിഞ്ഞാറൻ യു.പിയിലെ താരത്തിളക്കമുള്ള മണ്ഡലമായി . 'ഇന്ത്യ' മുന്നണിയിലെ പ്രധാന നേതാവായ അഖിലേഷിന്റെ വിജയം പാർട്ടിക്ക് അഭിമാനപ്രശ്നമാണ്. ചരിത്രവിജയം നേടുമെന്നാണ് അഖിലേഷിന്റെ അവകാശവാദം. അനന്തരവനെ മണ്ഡലത്തിൽ പ്രഖ്യാപിച്ചപ്പോൾ കുടുംബാധിപത്യം എന്ന ആരോപണവുമായി ബി.ജെ.പി പ്രചാരണം ആരംഭിച്ചിരുന്നു. മേയ് 13ന് നാലാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |