തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മദേശമായ തലസ്ഥാനത്തെ
കണ്ണമ്മൂലയിൽ നിർമ്മിക്കുന്ന ക്ഷേത്രം വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു.
ക്ഷേത്രത്തിന്റെ നിർമ്മാണം മിക്കവാറും പൂർത്തിയായി. പ്രധാന ക്ഷേത്രത്തിൽ പീഠവും സ്ഥാപിച്ചു. കൊവിഡ് വ്യാപനം ഒഴിഞ്ഞാലുടനുള്ള ശുഭ മുഹൂർത്തത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തും. ക്ഷേത്രത്തിനൊപ്പം പഠന ഗേവഷണ കേന്ദ്രത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. അരാധനയ്ക്കുമപ്പുറം ആത്മീയതയും ഭൗതികതയും കലയും സാഹിത്യവുമൊക്കെ പഠിക്കാനും ഗവേഷണത്തിനുമുള്ള കേന്ദ്രമായി ഇത് മാറും.
മലയാളികളെ അന്ധവിശ്വാസ തമസിൽ നിന്ന് പരമമായ അറിവിന്റെ നിത്യഭാസുര നഭസിലേക്കുയർത്തിയ ചട്ടമ്പിസ്വാമികൾക്ക് സാഹിത്യത്തിലും കലയിലും ശാസ്ത്രത്തിലും സവിശേഷ ജ്ഞാനമുണ്ടായിരുന്നു. ബഹുമുഖ പ്രതിഭയായ സ്വാമികൾക്കുള്ള സമർപ്പണമായി തിരുവനന്തപുരം എൻ.എസ്.എസ് താലൂക്ക് യൂണിയനാണ് ക്ഷേത്രവും പഠനഗവേഷണകേന്ദ്രവും നിർമ്മിക്കുന്നത്. ഉള്ളൂർകോട് വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോടു ചേർന്ന ഭൂമിയിലാണ് സ്മാരകം. വാസ്തു ശാസ്ത്ര പ്രകാരം സുനിൽ പ്രസാദ് രൂപകല്പന നിർവഹിച്ച വെട്ടുക്കല്ലിൽ തീർത്ത ക്ഷേത്രത്തിൽ ചട്ടമ്പിസ്വാമികളുട വെങ്കല പ്രതിമയാണ് പ്രതിഷ്ഠിക്കുക. വിഗ്രഹത്തിന്റെ ശില്പി ഷമ്മി പ്രസാദാണ്. ചട്ടമ്പിസ്വാമികളുടെ എല്ലാ കൃതികളും അദ്ദേഹത്തെയും കൃതികളെയും കുറിച്ചുള്ള പഠനങ്ങളുമുള്ള ലൈബ്രറി ഇവിടെ സജ്ജമാക്കും. താലൂക്കിലെ കരയോഗങ്ങളിലും മറ്റ് ഭക്തരിലും നിന്ന് സമാഹരിച്ച രണ്ടു കോടി രൂപ മുതൽ മുടക്കിയണ് സ്മാരകം നിർമ്മിക്കുന്നത്.
''പ്രതിഷ്ഠാ ചടങ്ങിന് ആൾക്കൂട്ടമുണ്ടാകും. കൊവിഡ് സാഹചര്യം മാറിയാൽ ആഘോഷ പൂർവം ചടങ്ങ് നടത്താനാവും''
-എം. വിനോദ്‌കുമാർ (മാലി),
വൈസ് പ്രസിഡന്റ്,
എൻ.എസ്.എസ് താലൂക്ക് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |