കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ദിനംപ്രതി സ്ഥിതിഗതികൾ കൂടുതൽ വഷളാവുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിനകത്തും പുറത്തുമുള്ള സ്ഥിതിഗതികൾ കൂടുതൽ മോശമാകുന്നതിന്റെ തെളിവാണ് വ്യാഴാഴ്ചയുണ്ടായ ഇരട്ട സ്ഫോടനം. അതിന് ശേഷവും ആയിരങ്ങോളം അഫ്ഗാൻ പൗരന്മാരാണ് സുരക്ഷാ ഭീഷണി വകവെയ്ക്കാതെ രാജ്യത്ത് നിന്ന് രക്ഷപ്പെടാൻ വിമാനത്താവളത്തിന് പുറത്ത് അവസരം കാത്ത് നില്കക്കുന്നത്. രാജ്യത്ത് താലിബാൻ അധികാരത്തിലെത്തിയതോടെ പണമില്ലാതേയും അടിസ്ഥാന സൗകര്യങ്ങളില്ലാതേയും ജനങ്ങൾ പൊറുതിമുട്ടുകയാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിൽ നിന്ന് കൂടുതൽ പൗരന്മാ പുറത്ത് പോകാതിരിക്കാൻ സാധനങ്ങളുടെ വില കുത്തനെ ഉയർത്താൻ താലിബാൻ നിർദ്ദേശം നല്കിടിട്ടുണ്ട്. കാബൂൾ വിമാനത്താവള പരിസരത്ത് വിൽപ്പനയ്‌ക്കെത്തിച്ച അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കുപ്പി കുടിവെള്ളത്തിന് 40 ഡോളർ (ഏകദേശം 3000 രൂപ), ഒരു പ്ലേറ്റ് ചോറിന് 100 ഡോളർ (7400 രൂപ) വരെ കച്ചവടക്കാർ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ കറൻസിക്ക് പകരം ഡോളർ തന്നെയാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്. ഇത് സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നു. നിലവിൽ സന്നദ്ധ സംഘടനകളാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർക്ക് സഹായമെത്തിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും പ്രവർത്തിക്കാത്തതിനാൽ എ.ടി.എമ്മുകൾ പണമില്ലാതായി.
തുറന്ന ബാങ്കുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
താലിബാൻ ഭരണം പിടിച്ചതോടെ വിദേശ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും ലോകബാങ്ക് സഹായം താത്ക്കാലികമായി നിറുത്തി വെച്ചതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |