കൊച്ചി: കൊവിഡിൽ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കേ ബാങ്കുകൾ നടത്തുന്ന തീവെട്ടിക്കൊള്ള തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും എം.പിമാരും എം.എൽ.എമാരും ഇടപെടണമെന്ന് കേരളത്തിലെ പരസ്യ ഏജൻസികളുടെ കൂട്ടായ്‌മയായ കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (കെ3എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സാമ്പത്തിക ഉത്തേജ പാക്കേജിൽ പ്രഖ്യാപിച്ച അഡിഷണൽ ലോൺ ഫെസിലിറ്റിയിൽ പലിശ ശുപാർശ ഏഴ് ശതമാനമാണെന്നിരിക്കേ ചില സ്വകാര്യബാങ്കുകൾ 9.5 ശതമാനം വരെ ഈടാക്കുകയാണ്. കാർഷിക സ്വർണപ്പണയ വായ്‌പയുടെ പലിശ ശുപാർശ നാലു ശതമാനമാണെങ്കിലും അഞ്ചു ശതമാനം ഈടാക്കുന്നു. വായ്‌പാ പുതുക്കലിന്റെ മറവിലും കനത്തഫീസ് വാങ്ങുന്നു. വായ്‌പാ ഇടപാടുകാരന്റെ അനുവാദമോ അറിവോ ഇല്ലാതെ വിവിധ ചാർജുകളുടെ പേരിൽ അക്കൗണ്ടിൽ നിന്ന് വൻതുക വലിച്ചെടുക്കുന്നു.
ഇടപാടുകാർക്ക് ആനുകൂല്യമൊന്നും നൽകാതെ നിർബന്ധിച്ച് ഇൻഷ്വറൻസും എടുപ്പിക്കുന്നുണ്ട്. ഇടപാടുകാരെ ചൂഷണം ചെയ്യാതെ, ഉദാരസമീപനം പുലർത്താൻ ബാങ്കുകൾ ശ്രമിക്കണമെന്നും കെ3എ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജയിംസ് വളപ്പില അദ്ധ്യക്ഷത വഹിച്ചു. ചീഫ് പേട്രൺ ജോസഫ് ചാവറ, ജനറൽ സെക്രട്ടറി രാജു മേനോൻ, പി.ടി. എബ്രഹാം, രാജീവൻ ഇളയാവൂർ, ജോൺസ് വളപ്പില, ലാൽജി വർഗീസ്, പ്രസൂൺ രാജഗോപാൽ, പി.എം. മാത്യു, മുഹമ്മദ് ഷാ, മുകുന്ദൻ, സലിം പാവുതൊടിക, രാജേഷ്, ദിനൽ ആനന്ദ്, ജോസൺ തേരാട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |