കാബൂൾ : അമേരിക്കൻ പ്രസിഡന്റ് അഫ്ഗാനിസ്ഥാനിൽ നിന്നും തന്നെയും കുടുംബത്തെയും എങ്ങനെയും രക്ഷിക്കുമെന്ന വിശ്വാസത്തിലായിരുന്നു അഫ്ഗാൻ സ്വദേശി മുഹമ്മദ്. കാരണം ജീവിതത്തിൽ ഒരിക്കലും ബൈഡന് മറക്കാൻ കഴിയാത്ത മുഖമാണ് മുഹമ്മദിന്റേത്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അപകടമുനമ്പിൽ ബൈഡൻ മരണത്തെ കണ്ടപ്പോൾ രക്ഷയ്ക്ക് ഉണ്ടായിരുന്നത് ഈ അഫ്ഗാൻ പൗരനായിരുന്നു. ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഉൾപ്രദേശത്ത് അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ശക്തമായ മഞ്ഞുകാറ്റിനെ തുടർന്നായിരുന്നു ഇത്.
അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിനെ സഹായിക്കുന്ന ദ്വിഭാഷിയായിട്ടാണ് മുഹമ്മദ് ജോലി ചെയ്തിരുന്നത്. അപ്രതീക്ഷിതമായി നിലത്തിറങ്ങേണ്ടി വന്ന ബൈഡനും സംഘത്തിനും മണിക്കൂറുകളോളം രക്ഷാ ദൗത്യവുമായി തണുത്തുറഞ്ഞ കാലാവസ്ഥയിൽ മുഹമ്മദ് കൂടെയുണ്ടായിരുന്നു. മുപ്പത് മണിക്കൂറോളം നീണ്ടതായിരുന്നു ആ രക്ഷാ ദൗത്യം . ഇതിനാലാണ് ബൈഡൽ തന്നെ കൈവെടിയില്ലെന്ന് മുഹമ്മദ് കരുതിയത്. എന്നാൽ ഓഗസ്റ്റ് 31ന് മുൻപ് അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെടാൻ മുഹമ്മദ് ആവുന്നത് പോലെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താവളത്തിന്റെ ഗേറ്റ് വരെ എത്തിയെങ്കിലും മുഹമ്മദിനെ മാത്രം കൊണ്ടു പോകാമെന്ന് നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
എന്നാൽ കുടുംബത്തെ ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായില്ല, തന്റെ ഭാര്യയേയും നാല് മക്കളെയും ഒപ്പം കൂട്ടി രാജ്യം വിടാനാണ് ഇയാളുടെ ശ്രമം. അഫ്ഗാനിൽ താലിബാൻ ഭീകരർ തങ്ങളെ കണ്ടെത്തിയാൽ വധിക്കുമെന്ന ഭയമുള്ളതിനാൽ ഇപ്പോൾ ഒളിവിലാണ് മുഹമ്മദ്. ഒരു അന്താരാഷ്ട്ര മാദ്ധ്യമമാണ് ഇയാളുടെ ഇപ്പോഴത്തെ അവസ്ഥ പുറത്ത് കൊണ്ട് വന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാൽ കൂടുതൽ സ്വകാര്യ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അതേസമയം മുഹമ്മദിനെ കുറിച്ചുള്ള മാദ്ധ്യമ റിപ്പോർട്ട് വൈറ്റ് ഹൗസിന്റെ കണ്ണിൽ പെട്ടു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബൈഡനൊപ്പം ചക്ക് ഹേഗൽ, ജോൺ കെറി തുടങ്ങിയ സെനറ്റർമാരും അന്ന് ഹെലികോപ്ടറിലുണ്ടായിരുന്നു. അഫ്ഗാനിൽ നിന്നും തിരക്കിട്ട് സൈനികരെ പിൻവലിച്ച ബൈഡന്റെ നടപടിക്കെതിരെ അമേരിക്കയിലും എതിർപ്പ് ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |