തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പട്ടികജാതി കമ്മീഷൻ ഇടപെടുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരസ്യ വിചാരണയ്ക്ക് വിധേയനായ ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേൽ അന്വേഷിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എട്ട് വയസുകാരിയേയും അച്ഛനേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണ ചെയ്തത്. തന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് അച്ഛനെയും മകളെയും ചോദ്യം ചെയ്യുകയായിരുന്നു. മൊബൈൽ എടുത്ത ശേഷം അച്ഛൻ മകൾക്ക് ഫോൺ നൽകിയെന്നും മകൾ അത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് രജിത ഇവരെ ചോദ്യം ചെയ്തത്. ഒടുവിൽ രജിതയുടെ സഹപ്രവർത്തക കാറിൽ പരിശോധിച്ചപ്പോൾ രജിതയുടെ ബാഗിൽ നിന്ന് ഫോൺ കിട്ടുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡി വൈ എസ് പി രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ട് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ രജിതയ്‌ക്കെതിരായ നടപടി നല്ലനടപ്പിൽ ഒതുക്കുകയുമായിരുന്നു. ഇതിനെതുടർന്നാണ് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |