ന്യൂഡൽഹി: പാട്ടക്കരാർ ലംഘനത്തെത്തുടർന്ന് 2002ൽ പാലക്കാട് നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി ശരിവച്ചു. ഏറ്റെടുക്കലിന് എതിരായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ ഉൾപ്പെട്ട ബെഞ്ച് റദ്ദാക്കി. കരാർ ലംഘിച്ചാൽ ഭൂമിയേറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എസ്റ്റേറ്റ് കൈവശംവച്ച സമയത്തെ ആദായം പാട്ടഭൂമി ഉടമകൾക്ക് എടുക്കാം. അതിനപ്പുറമുള്ള അവകാശവാദങ്ങൾ അംഗീകരിക്കില്ല. എന്നാൽ, വാദത്തിനിടെ നെല്ലിയാമ്പതിയിലെ തന്നെ കൊച്ചിൻ എസ്റ്റേറ്റ് ഏറ്റെടുക്കൽ സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെക്കുറിച്ച് അഭിഭാഷകർ സൂചിപ്പിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.
1952-53 ലാണ് തൂത്തമ്പാറയ്ക്ക് സമീപമുള്ള 246.26 ഏക്കർ ബിയാട്രിസ് എസ്റ്റേറ്റ് പി.ഐ. ജോസഫിന് ഏലം, കാപ്പി കൃഷിക്കായാണ് 99 വർഷത്തെ പാട്ടത്തിന് കൈമാറിയത്. 1974ൽ അദ്ദേഹം കെ.കെ. ജോസഫുമായി ചേർന്ന് കമ്പനി രൂപീകരിച്ച് സർക്കാരുമായി പുതിയ കരാർ ഒപ്പിട്ടു. കരാർ ലംഘിച്ച് 1983ൽ എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി മറ്റൊരാൾക്ക് വിറ്റതാണ് നടപടിക്ക് കാരണമായത്. 2002ൽ ഭൂമി ഏറ്രെടുക്കാൻ നോട്ടീസ് നൽകി. നിയമപോരാട്ടത്തിന് ശേഷം 2005ൽ ഭൂമി ഏറ്റെടുത്തു. ഭൂമി തിരിച്ചുപിടിച്ച തീരുമാനം കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ പാട്ടഭൂമി ഉടമകൾ നൽകിയ അപ്പീലിൽ സർക്കാർ തീരുമാനം ഡിവിഷൻ ബെഞ്ച് റദ്ദാക്കി. അതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
സർക്കാരുമായുള്ള പാട്ടക്കരാർ ലംഘിച്ചതിനെ തുടർന്ന് ഒട്ടേറെ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അത് ചോദ്യം ചെയ്ത് കീഴ്ക്കോടതികളിലും ഹൈക്കോടതിയിലുമായി നിരവധി കേസുകളുണ്ട്. ഈ കേസുകളിൽ ഏറെ നിർണ്ണായകമാകുന്നതാണ് ഇന്നത്തെ വിധി.
സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ ജി. പ്രകാശ്, അഭിഭാഷകൻ എം.എൽ. ജിഷ്ണു എന്നിവർ ഹാജരായി. ബിയാട്രിസ് എസ്റ്റേറ്റ് ഉടമകൾക്കായി മുതിർന്ന അഭിഭാഷകൻ തോമസ് പി. ജോസഫും അഭിഭാഷകൻ പ്രശാന്ത് പദ്മനാഭനും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |