തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ ആരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലാകും ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10 മുതൽ 12വരെയാണിത്. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14 മുതൽ 16വരെ ജില്ലാ സമ്മേളനം ചേരും. വയനാട്ടിലും ഇതേ തീയതികളിലാണ്.
കണ്ണൂർ, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലൊഴിച്ച് ഒരേ സമയത്ത് രണ്ട് ജില്ലകളിൽ വീതം സമ്മേളനം നടക്കും. അവസാനത്തെ ജില്ലാസമ്മേളനം ആലപ്പുഴയിലാണ്. 23-ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ നടക്കും. സംസ്ഥാന സമ്മേളന തീയതി നിശ്ചയിച്ചിട്ടില്ല. ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം 15ന് ആരംഭിക്കും. പാർട്ടി കോൺഗ്രസ് അംഗീകരിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് സമ്മേളന കാലത്തിനിടയിൽ ബന്ധപ്പെട്ട ഘടകങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കും. കഴിഞ്ഞ നാല് വർഷത്തെ പാർട്ടിയുടെ പ്രവർത്തനവൈവിദ്ധ്യങ്ങളും വ്യക്തികളുടെയും പാർട്ടി ഘടകങ്ങളുടെയും ചുമതലകളും സംബന്ധിച്ച് സ്വയം വിമർശനപരമായ വിലയിരുത്തൽ സമ്മേളനങ്ങളിൽ നടക്കും. മുപ്പതിനായിരം ബ്രാഞ്ച് സെക്രട്ടറിമാരാണ് 15ന് ആരംഭിക്കുന്ന സമ്മേളനങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുകയെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുടർന്നുള്ള ലോക്കൽ, ഏരിയാ സമ്മേളനങ്ങളിലും പുതിയ കമ്മിറ്റികളും സെക്രട്ടറിമാരും തിരഞ്ഞെടുക്കപ്പെടും.
ജില്ലാ സമ്മേളനങ്ങൾ
ഡിസംബർ 10, 11, 12- കണ്ണൂർ. 14, 15, 16 - എറണാകുളം, വയനാട് . 27, 28, 29 -പത്തനംതിട്ട, മലപ്പുറം.
ഡിസംബർ 31, ജനുവരി 1, 2 -കൊല്ലം, പാലക്കാട്. 4, 5, 6- ഇടുക്കി. 10, 11, 12 -കോഴിക്കോട്.
1 4, 15, 16 -തിരുവനന്തപുരം, കോട്ടയം. 21, 22, 23 - തൃശൂർ, കാസർകോട്. 28, 29, 30 -ആലപ്പുഴ.
ആർ.എസ്.പി യു.ഡി.എഫ് വിടട്ടെ, അപ്പോൾ നിലപാട് പറയാം: വിജയരാഘവൻ
ആർ.എസ്.പി ഇപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷിയാണെന്നും അവർ മറിച്ചൊരു തീരുമാനമെടുക്കുമ്പോൾ പാർട്ടി നിലപാട് പറയാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ജോസ് കെ.മാണിയുടെ പാർട്ടി വ്യക്തതയോടെ നിലപാട് പ്രഖ്യാപിക്കുകയാണുണ്ടായത്. യു.ഡി.എഫിൽ നിൽക്കുന്ന ഒരു കക്ഷിയെപ്പറ്റി ഇപ്പോൾ ഒരു നിലപാട് പറയുന്നത് ഗുണകരമാവില്ല.
യു.ഡി.എഫിന്റെ തകർച്ചയ്ക്ക് വേഗതയേറിയിരിക്കുകയാണ്. കോൺഗ്രസിനകത്ത് വലിയ തോതിലുള്ള ശിഥിലീകരണം സംഭവിക്കുന്നു. ദേശീയതലത്തിൽ തന്നെ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണ്. ജി-23 എന്ന പേരിൽ കപിൽ സിബലിനെയും ശശി തരൂരിനെയും പോലുള്ള നേതാക്കൾ ഹൈക്കമാൻഡിന്റെ ദൗർബല്യം ചൂണ്ടിക്കാട്ടി രംഗത്തുവരുന്നത് ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നതിനാലാണ്. ഡി.സി.സി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടുണ്ടായ അടിസ്ഥാനപരമായ പ്രശ്നം കോൺഗ്രസിനകത്തെ ഉൾപാർട്ടി ജനാധിപത്യമില്ലായ്മയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാർട്ടിയാണത്. പരസ്പരം തർക്കിക്കുന്ന ഗ്രൂപ്പുകളും അതിനകത്തെ ഗ്രൂപ്പുകളും ചേർന്നുള്ള പാർട്ടിക്ക് സെമികേഡർ എന്ന വിശേഷണം നൽകിയതാണ് വിചിത്രം.
രാജ്യത്തെ പൊതു ആസ്തികൾ കേന്ദ്രസർക്കാർ വിറ്റുതുലയ്ക്കുന്നതിനെതിരെയും പാചകവാതക, പെട്രോളിയം വിലവർദ്ധനവിനുമെതിരായി ഈ മാസം 9ന് പതിനായിരം കേന്ദ്രങ്ങളിൽ ലക്ഷങ്ങൾ അണിനിരക്കുന്ന പ്രതിഷേധപരിപാടി സംഘടിപ്പിക്കും.
ആനിരാജയുടെ വിമർശനം: സി.പി.ഐ നിലപാട് വ്യക്തമാക്കി
പൊലീസിൽ ആർ.എസ്.എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനി രാജയുടെ കാര്യത്തിൽ സി.പി.ഐ നേതൃത്വം തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. ഇടതുമുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയെന്ന നിലയിൽ മുന്നണിയുടെ പൊതുവായ കെട്ടുറപ്പ് നിലനിറുത്താൻ നല്ല നിലയിൽ നേതൃപരമായ പങ്ക് വഹിക്കുന്ന പാർട്ടിയാണ് സി.പി.ഐ. ആ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന ഒന്നും സി.പി.ഐയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |