ന്യൂഡൽഹി: നികുതിദായകരായ മുതിർന്ന പൗരന്മാർക്ക് ആശ്വാസവുമായി ആദായ നികുതി വകുപ്പിന്റെ പുതിയ ഉത്തരവ്. 75 വയസ് തികഞ്ഞവർ 2022-23 കണക്കെടുപ്പ് വർഷം (അസസ്‌മെന്റ് ഇയർ) മുതൽ ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കേണ്ട. പകരം, ബാങ്കിൽ സത്യവാങ്‌മൂലം നൽകിയാൽ മതി.
കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തോടെ ചട്ടം നിലവിൽ വന്നെങ്കിലും 2022-23 അസെസ്‌മെന്റ് വർഷം മുതലാണ് ആദായ നികുതി റിട്ടേൺ സമർപ്പണത്തിൽ നിന്ന് മുതിർന്ന പൗരന്മാർ ഒഴിവാകുക. ഇതിനായി ആദായ നികുതി നിയമം - 1961ൽ 194 പി എന്ന പുതിയ സെക്‌ഷൻ കൂട്ടിച്ചേർക്കുകയാണ് സർക്കാർ ചെയ്‌തത്.
അതേസമയം, ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഏതാനും നിബന്ധനകളുമുണ്ട്. നികുതിദായകർ പെൻഷനോ പലിശ വരുമാനമോ മാത്രമുള്ളവർ ആയിരിക്കണം. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ പാടില്ല. ബാങ്ക് നൽകുന്ന 12ബി.ബി.എ ഫോം പൂരിപ്പിച്ച് നൽകണം. പേര്, വിലാസം, പാൻ/ആധാർ, ജനനതീയതി തുടങ്ങിയ വിവരങ്ങളാണ് സമർപ്പിക്കേണ്ടത്. ഇതിനുശേഷം, ബാങ്ക് ടി.ഡി.എസ് (സ്രോതസിൽ നിന്നുള്ള നികുതി) പിരിക്കും.
ഇന്ത്യയിൽ ആദായ നികുതിദായകരിൽ 11 ശതമാനമാണ് മുതിർന്ന പൗരന്മാർ. 60 വയസിനുമേൽ പ്രായമുള്ളവരാണ് ഈ വിഭാഗത്തിലുള്ളത്. 75നുമേൽ പ്രായമുള്ളവർ 0.66 ശതമാനം.
2019-20ൽ 6.78 കോടി ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കപ്പെട്ടു. ഇതിൽ 74 ലക്ഷമാണ് മുതിർന്ന പൗരന്മാരുടേത്. 75നുമേൽ പ്രായമുള്ളവരുടേത് നാലുലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |