തിരുവനന്തപുരം: സ്വർണാഭരണ വില്പനരംഗത്തെ നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സ്വർണക്കടകളിലെ പരിശോധനയടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങുന്നത് ആരെയും ഉപദ്രവിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണവ്യാപാരികളുമായി ഒരു തരത്തിലുള്ള തർക്കത്തിനുമല്ല ഉദ്ദേശിക്കുന്നത്. സംസ്ഥാനസർക്കാരിന് കിട്ടേണ്ട നികുതിവിഹിതം കിട്ടാതിരിക്കുമ്പോൾ അതുറപ്പ് വരുത്താനുള്ള നടപടിക്രമം മാത്രമാണിത്. കൃത്യമായി നികുതി അടയ്ക്കുന്ന എല്ലാ സ്വർണവ്യാപാരികളും ഇത് സ്വാഗതം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവുമധികം നികുതി വരേണ്ട മേഖലയിൽ നിന്ന് നികുതി കുറയുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലുണ്ടായ ആലോചനയാണിത്. നികുതിവെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ കൃത്യമായി മനസ്സിലാക്കാനായാണ് സി.സി ടി.വി സ്ഥാപിക്കുന്നത്. അതിന്റെ കണക്‌ഷൻ ജി.എസ്.ടി കൗൺസിലിനും കൊടുത്താൽ അവർക്കും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനാവും. നിയമത്തിൽ നിന്ന് വഴിമാറിപ്പോകുന്നവരെ മനസ്സിലാക്കി ഇടപെടാനാണത്. കല്യാണാവശ്യത്തിന് സ്വർണ്ണക്കടകളിലൂടെയല്ലാതെ ചിലർ സ്വർണം വീട്ടിലെത്തിച്ച് കൊടുക്കുന്ന രീതിയുണ്ട്. അവിടെ നികുതി ഒഴിവാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |