ന്യൂഡൽഹി: നികുതി നിയമത്തിന്റെ പേരിൽ തുക ഈടാക്കിയതിന് നഷ്ട പരിഹാരമായി ഫ്രാൻസിലും യു.എസിലുമുള്ള ഇന്ത്യൻ ആസ്തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ട് നൽകിയ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടീഷ് കമ്പനി കെയേൺ എനർജി. ഈടാക്കിയ തുകയായ 100 കോടി ഡോളർ (7,343 കോടി രൂപ) നൽകാമെന്ന് ഇന്ത്യ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. തുക കൈമാറി ദിവസങ്ങൾക്കകം കേസുകൾ പിൻവലിക്കുമെന്ന് കമ്പനി സി.ഇ.ഒ സൈമൺ തോംസൺ പറഞ്ഞു.
2012ൽ നടപ്പാക്കിയ പൂർവകാല പ്രാബല്യമുള്ള നിയമപ്രകാരം ഉടമകൾ മാറിയാലും ഇന്ത്യയിലെ ആസ്തികൾക്ക് 50 വർഷം മുമ്പുവരെയുള്ള നികുതി ഈടാക്കാം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിന് തടസമാകുന്നുവെന്നു പറഞ്ഞ് കഴിഞ്ഞ മാസം ഈ നികുതി നിയമം സർക്കാർ റദ്ദാക്കിയിരുന്നു. പ്രമുഖ ടെലികോം കമ്പനി വോഡഫോൺ, ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ സനോഫി, ഊർജ മേഖലയിലെ കെയേൺസ് ഉൾപ്പെടെ വൻകിടക്കാർ ഈയിനത്തിൽ നൽകാനുള്ള 1.1 ലക്ഷം കോടി രൂപ വേണ്ടെന്നുവെക്കാനും നേരത്തേ ഈടാക്കിയ 8,100 കോടി രൂപ മടക്കി നൽകാനും ഇന്ത്യ തീരുമാനിച്ചു. മടക്കിനൽകാനുള്ള 7,900 കോടി രൂപയും കെയേൺസിനാണ്. എല്ലാ കേസുകളും പിൻവലിക്കാമെങ്കിൽ മാത്രമേ തുക നൽകൂ എന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് മറുപടിയിലാണ് കെയേൺസ് സി.ഇ.ഒയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |