കൊച്ചി: കൊച്ചി കപ്പൽശാലയിലും നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ച് അന്വേഷണസംഘത്തിന് നിർണായക വിവരം ലഭിച്ചു. സൈബർ ഡോം, സൈബർ സെൽ എന്നിവയുടെ സംയുക്താന്വേഷണത്തിലാണ് ഇയാളിലേക്ക് വഴിതുറക്കുന്ന വിവരം ലഭിച്ചത്.
കൊച്ചി കപ്പൽശാലയിലെ മുൻ ജീവനക്കാരനെയാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇയാൾ ആരാണെന്നോ എവിടെ നിന്നാണ് സന്ദേശം അയച്ചതെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്.
ഭീഷണിസന്ദേശം ലഭിച്ച കപ്പൽശാലയിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് അസിസ്റ്റന്റ് കമ്മിഷണർ വൈ. നിസാമുദ്ദീന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസ് മൊഴി രേഖപ്പെടുത്തി. കപ്പൽശാലയുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ഭീഷണി സന്ദേശത്തിലുള്ളതിനാൽ, ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യും.
വൻതുക ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിനായി നൽകിയില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ ഭീഷണി. തനിക്ക് മേൽ പാകിസ്ഥാൻ ഏജന്റുമാരുടെ സമ്മർദ്ദമുണ്ടെന്നും, പണം നൽകിയില്ലെങ്കിൽ ബോംബുകൾ പൊട്ടിക്കുമെന്നും പറയുന്നു. തുക എത്രയാണെന്ന് സന്ദേശത്തിലില്ല. കഴിഞ്ഞമാസം 24നാണ് ആദ്യ ഭീഷണിസന്ദേശം ലഭിച്ചത്. വിശദമായ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കൾ കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ചയാണ് രണ്ടാമത്തെ സന്ദേശമെത്തിയത്.
'നേവി, കോസ്റ്റൽ പൊലീസ്, കൊച്ചി സിറ്റി പൊലീസ് എന്നിവരടങ്ങിയ പ്രത്യേക സംഘം കപ്പൽശാലയ്ക്ക് പുറത്തെ സുരക്ഷ ഏറ്റെടുത്തു. കായലിൽ ബോട്ടിലും നിരീക്ഷണ സംഘമുണ്ട്. കപ്പൽശാലയ്ക്കുള്ളിലെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. കനത്ത സുരക്ഷയിലാണ് കപ്പൽശാലയും പരിസരവും.സൈബർ പൊലീസടക്കം പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്'.
-ഐശ്വര്യ ഡോംഗ്റെ,
ഡി.സി.പി,
കൊച്ചി സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |