തിരുവനന്തപുരം : നിപയെ നേരിടാൻ ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കിയിട്ടുണ്ട്. മോണോക്ലോണൽ ആൻറിബോഡി ആസ്‌ട്രേലിയയിൽ നിന്ന് ഐ.സി.എം.ആർ ഉടനെത്തിക്കും.
സമ്പർക്കത്തിലുള്ളവർക്കൊപ്പം നിപയുടെ ഉറവിടം കണ്ടെത്താനും ശ്രമം നടക്കുന്നു.
നിലവിൽ സമ്പർക്ക പട്ടികയിൽ 257 പേരാണുള്ളത്. അതിൽ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേർ ആശുപത്രിയിലുണ്ട്. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും പേരും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോ ആൾ വീതവും പട്ടികയിലുണ്ട്. കണ്ണൂരിലും,മലപ്പുറത്തും നിന്നുള്ളവരെ കോഴിക്കോട്ടെത്തിച്ചു. ആർക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല. . നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം നേടിയ ടീമുകൾ ഗൃഹസന്ദർശനം നടത്തി ലക്ഷണങ്ങളടക്കം ശേഖരിക്കുന്നു. 25 വീടുകൾക്ക് ഒരു ടീമെന്ന രീതിയിലാണിത്. നിപ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിന് ഇ- ഹെൽത്ത് സോഫ്റ്റ് വെയർ ഏർപ്പെടുത്തി.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാക്കും
തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം കഴിവതും വേഗം തുടങ്ങാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്ന്,രണ്ട് ലാബുകൾ നിർമ്മാണം പൂർത്തിയായി. ലെവൽ മൂന്ന് ലാബ് നിർമ്മാണത്തിന് താൽപര്യപത്രം ക്ഷണിച്ചു.
ഉപകരണങ്ങൾ വന്നുകഴിഞ്ഞു. രണ്ടു ശാസ്ത്രജ്ഞരെ പരിശീലനത്തിന് അയർലൻഡിലേക്ക് അയയ്ക്കും.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിലെ ഇ.ശ്രീകുമാറിനെ ഡെപ്യൂട്ടേഷനിൽ ഡയറക്ടറായി നിയമിച്ചു.ഇൗ മാസം അവസാനം അദ്ദേഹം ചുമതലയേൽക്കും. ഇൗ മാസത്തോടെ ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |