ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചു. ഗവർണർ ആചാര്യ ദേവ്റത്തിനു മുന്നിൽ രാജി കത്ത് സമർപ്പിച്ച രുപാനി രാജിക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങളായി ഗുജറാത്ത് മന്ത്രിസഭയെ ചുറ്റിപറ്റി ബി ജെ പിക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും രുപാനിയുടെ രാജി തീർത്തും അപ്രതീക്ഷിതമായിരുന്നു. രാജിയുടെ കാരണം അന്വേഷിച്ച മാദ്ധ്യമപ്രവർത്തകരോട് ബി ജെ പിയിൽ നേതൃമാറ്റം സർവസാധാരണമാണെന്നായിരുന്നു രുപാനിയുടെ മറുപടി.
ഗുജറാത്ത് ജനതയെ സേവിക്കാൻ അവസരം നൽകിയ ബി ജെ പി നേതൃത്വത്തിന് നന്ദി പറഞ്ഞ രുപാനി എന്നാൽ രാജിവയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ അഞ്ചു വർഷമായി താൻ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയാണെന്നും അത് വളരെ ദീർഘമായ ഒരു കാലയളവാണെന്നും രുപാനി വ്യക്തമാക്കി. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിനു കീഴിൽ താൻ ഇനിയും പ്രവർത്തിക്കുമെന്നും ഗുജറാത്ത് ജനത ബി ജെ പിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ താൻ അടക്കമുള്ള പാർട്ടി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും രാജി സമർപ്പിച്ച ശേഷം രുപാനി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |