കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്ന കുമാരനല്ലൂർ ദേവി ദേശാധിപതിയായ സ്ഥലമാണ് കുറുപ്പുന്തറ. ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ അകലെയാണ് പേരും പെരുമയുമുള്ള മള്ളിയൂർ മനയിലെ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരുമാളുമാരുടെ ഭരണത്തിന് മുമ്പും ക്ഷേത്രം ഉണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നുണ്ട്. മുന്നൂറു വർഷങ്ങൾക്ക് മുമ്പ് ഈ ഗണപതി ക്ഷേത്ര നടത്തിപ്പിന്റെ ചുമതല മള്ളിയൂർ, ആര്യപ്പള്ളി, വടക്കേടം എന്നീ മൂന്ന് ഇല്ലങ്ങൾക്കായിരുന്നു. എങ്ങനെയോ ക്ഷേത്രത്തിലെ അഷ്ടൈശ്വര്യങ്ങളെല്ലാം നഷ്ടമായി തുടങ്ങിയപ്പോൾ ആര്യപ്പള്ളി ഇല്ലവും വടക്കേടം ഇല്ലവും ക്ഷേത്ര നടത്തിപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിഞ്ഞു പോയതോടെ മള്ളിയൂർ മന മാത്രമായി.
അഷ്ടിക്ക് പോലും വകയില്ലാതെ ക്ഷേത്രം ജീർണാവസ്ഥയിലായി. ഓല കൊണ്ട് ഭഗവാന് നിവേദ്യം കൊടുക്കാനൊരിടം. കനത്ത മഴയെ അതിജീവിക്കാനുള്ള കരുത്ത് പോലും ആ ഓലപ്പുരക്കുണ്ടായിരുന്നില്ല. അതോടൊപ്പം മള്ളിയൂർ ഇല്ലവും പട്ടിണിയിലായി. ഓരോരുത്തരായി ഇല്ലത്തു നിന്നും പടിയിറങ്ങി. പൗരാണിക കാലത്ത് ദേശാന്തര തീർത്ഥാടനം നടത്തിയിരുന്ന മള്ളിയൂരിലെ ബ്രാഹ്മണ ശ്രേഷ്ഠന് ഉപാസനാ മൂർത്തിയായി കിട്ടിയ ഗണപതി ഭഗവാന് നിത്യശാന്തി മുടങ്ങി. നിലവിളക്ക് മാത്രം തെളിച്ച് പ്രാർത്ഥിച്ചു. ദരിദ്രമായ മള്ളിയൂരിലെ ഏക അവകാശിയായ പെൺകുട്ടിയെ വിവാഹം കഴിച്ച ഇരവിമംഗലത്തുള്ള നമ്പൂതിരി വന്നതോടെയാണ് ഗണപതി ക്ഷേത്രത്തിൽ നിവേദ്യം കൊടുത്തു തുടങ്ങിയത്. ആ നമ്പൂതിരിയുടെ പന്ത്രണ്ടാമത്തെ തലമുറയാണ് മഹാപണ്ഡിതനും ഋഷിതുല്യനുമായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി.
ഒരു ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയുടെ മൂലമന്ത്രമേ ശ്രീകോവിലിനുള്ളിൽ ചൊല്ലാവൂ എന്നാണ് വേദശാസ്ത്രം പറയുന്നത്. മള്ളിയൂർ ശങ്കരൻ നമ്പൂതിരി ഗണപതിയുടെ സമീപം ധ്യാനശ്ലോകത്തിനു പകരം ഭാഗവതമാണ് വായിച്ചത്. മള്ളിയൂരിന്റെ ഭാഗവത പാരായണത്തിലൂടെ ഗണപതി വിഗ്രഹത്തിൽ മാറ്റങ്ങൾ ദർശിക്കാൻ തുടങ്ങി. വിഗ്രഹത്തിൽ വൈഷ്ണവ തേജസിന്റെ സാന്നിധ്യം കണ്ടു തുടങ്ങിയപ്പോൾ ജ്യോതിഷം നോക്കി. മഹാഗണപതിയുടെ മടിയിലിരുന്ന് മള്ളിയൂരിന്റെ ഭാഗവത പാരായണം കേൾക്കുന്ന ഉണ്ണിക്കണ്ണനെയാണ് ജ്യോതിഷത്തിൽ തെളിഞ്ഞത്.
അമ്പാടി കണ്ണനെ മടിയിലിരുത്തി തുമ്പി കൈ കൊണ്ട് ആലിംഗനം ചെയ്യുന്ന മഹാഗണപതി. മള്ളിയൂരിലൂടെയാണ് മഹാഗണപതി ക്ഷേത്രം ഉയർച്ചയിലെത്തിയത്.ശ്രേഷ്ഠമായ വൈദിക കർമ്മങ്ങളുടെ നിഷ്ഠയോടെയുള്ള അനുഷ്ഠാനം നടത്തുന്ന മള്ളിയൂർ മഹാഗണപതിയെ ദർശനം നടത്തി പ്രാർത്ഥിച്ചാൽ ഫലപ്രാപ്തി ഉടനുണ്ടാകും.
(ഗണേശോത്സവ ട്രസ്റ്റിന്റെ കാര്യദർശിയായ ലേഖകന്റെ നമ്പർ: 9447010690)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |