കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസംഗത്തെ ന്യായീകരിച്ച് പാലാ രൂപത രംഗത്തെത്തി. "ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന് എതിരല്ല. സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമിപ്പിക്കുകയാണ് ചെയ്തത്."- പ്രസ്താവനയിൽ രൂപത വ്യക്തമാക്കി.
തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.അതേസമയം,വിവാദ പ്രസംഗത്തിന്റെ പൂർണ രൂപം സഭയെ പിന്തുണയ്ക്കുന്ന പത്രത്തിൽ പ്രസിദ്ധികരിക്കുകയുംചെയ്തു.
പാലാ ബിഷപ്പിനെ ഇരിങ്ങാലക്കുട ബിഷപ്പ് പിന്തുണച്ചെങ്കിലും മറ്റു സഭകൾ അകലം പാലിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ ബിഷപ്പിനെ തള്ളിപറഞ്ഞെങ്കിലും യു.ഡി.എഫിലെ കേരളകോൺഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പൻ എം.എൽഎയും ന്യായീകരിച്ചു.
ക്രൈസ്തവ വിശ്വാസ റാലി
ബിഷപ്പിനെതിരെ മുസ്ലീം ഐക്യവേദി നടത്തിയ പ്രകടനത്തിന് പിറകേ ബിഷപ്പിനെ പിന്തുണച്ച് ക്രൈസ്തവ വിശാസികളുടെ രണ്ടു റാലി ഇന്നലെ പാലായിൽ നടന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യൂ, സംസ്ഥാന സെക്രട്ടറി എൻ.ഹരി എന്നിവർ പങ്കെടുത്തു. ജനപക്ഷം നേതാവ് പി.സി.ജോർജ് പ്രസംഗിച്ചു. കേരള കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നിർമല ജിമ്മി തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതികരിക്കാതെ ജോസ് വിഭാഗം
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദ് വിവാദം ഉയർത്തിയ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഇതുവരെ പ്രതികരിച്ചില്ല.വിവാദം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നാണ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞത് .
ബിഷപ്പിനെതിരെ കേസെടുത്തില്ലെന്ന്
മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ബിഷപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്ന് കോട്ടയത്തും തൃശൂരും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് മുസ്ലീം സംഘടനകൾ കുറ്റപ്പെടുത്തി.
സംഘ പരിവാർ അജണ്ടയിൽ വീഴരുത്: പ്രതിപക്ഷ നേതാവ്
കൊച്ചി: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയിൽ കേരളം വീണുപോവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എറണാകുളത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
പാലാ ബിഷപ്പിന്റെ പ്രസ്താവന ആയുധമാക്കി കേരളത്തിന്റെ സാമുദായികമൈത്രി തകർക്കാനുള്ള ശ്രമങ്ങളെ കാണാതെ പോകരുത്. രണ്ട് മതങ്ങൾ തമ്മിലുള്ള കലഹമാണ് അത്തരക്കാർ ലക്ഷ്യമിടുന്നത്. ഈ മതങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകണമെന്ന് ആഗ്രഹിച്ച് കുറേപ്പേർ ഇതിനുപിന്നിൽ നിൽക്കുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ ഈ വിഷയം ചർച്ചയാക്കുന്ന അക്കൗണ്ടുകളിലേറെയും സംഘ് പരിവാർ ചായ്വ് ഉള്ളവയാണ്. ഈ അജണ്ടയിൽ പെടാതിരിക്കാൻ രണ്ട് സമുദായങ്ങളും ശ്രദ്ധിക്കണം. പ്രശ്നം അടിയന്തരമായി അവസാനിപ്പിക്കണം. മതങ്ങളുടെ താഴേത്തട്ടിൽ പൊട്ടിത്തെറികളുണ്ടാതിരിക്കാൻ രണ്ടുവിഭാഗവും ശ്രമിക്കണം. സമുദായ സംഘർഷമുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകരുത്.
ബിഷപ്പിനെ പിന്തുണച്ച് യുവമോർച്ച
കോഴിക്കോട് :പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിനെതിരെ ഉയരുന്ന ശബ്ദങ്ങൾ ജിഹാദി സ്വരങ്ങളാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ. സ്വന്തം സമുദായത്തെ ലക്ഷ്യമിട്ട് നടക്കുന്ന നാർക്കോട്ടിക് ജിഹാദിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച ബിഷപ്പിനെ വട്ടമിട്ട് ആക്രമിക്കുന്ന രീതി അപലപനീയമാണ്. ബിഷപ്പ് മതസ്പർധ ഉണ്ടാകുന്ന ഒരു പരാമർശവും നടത്തിയിട്ടില്ല .തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പ് നടത്തിയ പരാമർശത്തിൽ സമഗ്ര അന്വേഷണം നടത്തണം.
ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും ജിഹാദികളുടെ സ്വരത്തിലാണ് പ്രതികരിക്കുന്നത്. ബിഷപ്പിനെ അനുകൂലിച്ച യൂണിറ്റ് ഭാരവാഹികളെ തള്ളിപ്പറഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ കിട്ടിയ ജിഹാദി വോട്ടുകൾക്കുള്ള പ്രത്യുപകാരമാണ് ഇത്തരം പ്രതികരണങ്ങൾ. കണ്ണൂർ സർവകലാശാല സിലബസ് വിഷയത്തിലും ജിഹാദികൾ ഉയർത്തിയ അതേ നിലപാടുകൾ തന്നെയാണ് ഈ രണ്ട് യുവജന സംഘടനകളും സ്വീകരിച്ചതെന്നും സി.ആർ. പ്രഫുൽ കൃഷ്ണൻ ആരോപിച്ചു.
ചേരി തിരിക്കരുത്: വിജയരാഘവൻ
ആലപ്പുഴ: സമൂഹത്തെ വർഗീയമായി ചേരിതിരിക്കാൻ പാടില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാട് ആരിൽ നിന്നുമുണ്ടാകാൻ പാടില്ലെന്നതാണ് സി.പി.എം നയം. മതത്തിന്റെ പേരിൽ പരസ്പരം ആരോപണം ഉന്നയിക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകും. കണ്ണൂർ സർവകലാശാലയിൽ പഠനവിഷയം തിരഞ്ഞെടുത്തതിലെ പിശക് പരിശോധിച്ച് തിരുത്തണം. മതേതരത്വത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിമർശിച്ച് സ്പീക്കർ
കൊച്ചി: പാലാ ബിഷപ്പിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം.ബി.രാജേഷ്. വിഷം വമിക്കുന്ന വാക്കുകളാണ് പല പ്രമുഖരുടെയും ഭാഗത്തുനിന്ന് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവേകശൂന്യമായ കാര്യങ്ങൾ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ചെയ്യുന്നുണ്ട്. അതുണ്ടാകരുത്.
വിഷലിപ്തമായ വാർത്തകൾ തികഞ്ഞ മതനിരപേക്ഷ ബോധത്തോടെ കൈകാര്യം ചെയ്യണം. കേരളത്തിന്റെ പൊതുവികാരം എല്ലാവർക്കും മനസിലായിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പറഞ്ഞതിനപ്പുറത്ത് ഒന്നും പറയാനില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ബിഷപ്പിനെ തള്ളി മാർ അപ്രേം
തൃശൂർ: കേരളത്തിൽ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്ന് കൽദായ സുറിയാനി സഭ ഇന്ത്യൻ മെത്രാപൊലീത്ത മാർ അപ്രേം പറഞ്ഞു. പാലാ ബിഷപ്പ് അത്തരമൊരു പ്രസ്താവന നടത്തിയതെന്താണെന്ന് അറിയില്ല. അവിടത്തെ സാഹചര്യം അറിയില്ല.
തങ്ങളുടെ സഭ ചെറുതാണ്. സഭാംഗങ്ങൾക്ക് അത്തരമൊരു അനുഭവം ഇല്ല. ബിഷപ്പിന്റെ പ്രസ്താവന കൊണ്ട് മതസൗഹാർദ്ദം തകരുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം ഉൾക്കൊള്ളാനാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാർ ആവാ റോയലിന്റെ സ്ഥാനാരോഹണം 13 ന് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |