തിരുവനന്തപുരം: റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി തിരുവനന്തപുരം. വാൻ റോസ് ജംഗ്ഷനിലെ റഷ്യൻ കോൺസുലേറ്റ് ഓഫീസിലാണ് കേരളത്തിലെ റഷ്യൻ പൗരന്മാർക്കായി വോട്ടെടുപ്പ് നടന്നത്. കൊവിഡ് കാരണം തിരുവനന്തപുരത്തെ റഷ്യൻ പൗരന്മാർ മാത്രമാണ് വോട്ട് ചെയ്‌തത്. ഇവരിൽ 15 പേരും സ്‌ത്രീകളായിരുന്നു. 75കാരിയാണ് ഏറ്റവും പ്രായം കൂടിയ വോട്ടറെന്ന് തിരുവനന്തപുരത്തെ റഷ്യൻ കോൺസലും റഷ്യൻ ഹൗസ് ഡയറക്‌ടറുമായ രതീഷ് സി.നായർ പറഞ്ഞു. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയായിരുന്നു പോളിംഗ്.
കോവളം, വർക്കല എന്നിവിടങ്ങളിലാണ് റഷ്യൻ പൗരന്മാർ തങ്ങുന്നത്. സ്ഥിര താമസമാക്കിയവരും ബിസിനസിന് എത്തിയവരും ഉണ്ടായിരുന്നു. ബാലറ്റ് ബോക്‌സ് ചെന്നൈ ജനറൽ കോൺസുലേറ്റിലേക്ക് അയയ്‌ക്കും. അവിടെ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി മോസ്‌കോയിൽ എത്തിക്കും. ഡൽഹി, മുംബയ്, കൊൽക്കത്ത, ചെന്നൈ, കൂടംകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും റഷ്യൻ വോട്ടെടുപ്പുണ്ട്.
റഷ്യൻ പാർലമെന്റായ ‘ദൂമ’യിലെ 450 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ മണ്ഡല അടിസ്ഥാനത്തിലുള്ള പകുതി സീറ്റിൽ റഷ്യയിലുളളവർക്ക് മാത്രമാണ് വോട്ടവകാശം. ബാക്കി 225 സീറ്റിൽ 14 പാർട്ടികളാണ് മത്സരിക്കുന്നത്. ഈ സീറ്റുകളിലേക്കാണ് റഷ്യൻ പൗരൻമാരുളള വിദേശ രാജ്യങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്.
17 മുതൽ 19 വരെയാണ് റഷ്യയിൽ തിരഞ്ഞെടുപ്പ്. റഷ്യൻ ഭാഷയിലുളള ബാലറ്റിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയുടെ ചിഹ്നം കരടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് റഷ്യയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് മുഖ്യ പ്രതിപക്ഷ കക്ഷികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |