തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിനെയും ജോസ് കെ.മാണിയെയും ഇടിച്ചുതാഴ്ത്തുന്ന സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഇടതുമുന്നണിക്കകത്ത് അസ്വസ്ഥത വിതയ്ക്കുന്നു. ഭരണത്തുടർച്ചയുണ്ടാക്കിയ വിജയത്തിന് ശേഷം രാഷ്ട്രീയ അസ്വാരസ്യങ്ങളില്ലാതെ മുന്നണിയും ഭരണവും നീങ്ങുന്നതിനിടെയാണ് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പുറത്തുവന്നത്. ജോസ് കെ.മാണിക്ക് പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്കുണ്ടായിരുന്ന ജനകീയത ഇല്ലയെന്നും കേരള കോൺഗ്രസിന്റെ വരവ് മുന്നണിയേക്കാൾ നേട്ടം ആ പാർട്ടിക്കാണുണ്ടാക്കിയത് എന്നുമാണ് സി.പി.ഐയുടെ കോട്ടയം ജില്ലാ അവലോകനത്തിലെ കണ്ടെത്തൽ. കോൺഗ്രസ്-എം നേതൃത്വം ഇതിൽ കടുത്ത അമർഷത്തിലാണ്. സി.പി.എം നേതൃത്വത്തിന് പരാതി നൽകാനാണ് തീരുമാനം.
എന്നാൽ, തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് പാർട്ടിയുടെ ആഭ്യന്തരകാര്യമെന്ന നിലപാടാണ് സി.പി.ഐയുടേത്. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിന് മുമ്പേ അതിനോട് വിപ്രതിപത്തി കാട്ടിയിരുന്ന സി.പി.ഐ നേതൃത്വം അതുകൊണ്ടുതന്നെ കേരള കോൺഗ്രസിന്റെ സ്വാധീനത്തെ അംഗീകരിച്ച് കൊടുക്കുമെന്ന് വിലയിരുത്താനാവില്ല. പക്ഷേ, മുന്നണിയിൽ പറയത്തക്ക കുഴപ്പങ്ങളില്ലാതെ നീങ്ങുമ്പോൾ ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന ചിന്ത ഇടതുനേതൃത്വത്തിലുമുണ്ട്. സി.പി.എമ്മിനെതിരെയും സി.പി.ഐയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുകളുള്ളതും അലോസരമുണ്ടാക്കിയിട്ടുണ്ട്.
എങ്കിലും വിഷയം തൽക്കാലം ഊതിപ്പെരുപ്പിക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. ഭരണത്തുടർച്ചയിലേക്ക് നയിച്ച മുന്നണിയിലെ കെട്ടുറപ്പും തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിലും കോൺഗ്രസിലുമുണ്ടായിക്കൊണ്ടിരിക്കുന്ന കൂട്ടക്കുഴപ്പങ്ങളും പൊതുസമൂഹത്തിനിടയിൽ മുന്നണിയുടെ പ്രതിച്ഛായ മങ്ങലില്ലാതെ തുടരാൻ വഴിയൊരുക്കിയിട്ടുണ്ടെന്നാണ് പാർട്ടി കാണുന്നത്. കോൺഗ്രസിനകത്തെ ശൈഥില്യം പരമാവധി ഉപയോഗപ്പെടുത്തി പ്രതിപക്ഷമുന്നണിയെ പ്രതിരോധത്തിലാക്കുകയെന്ന രാഷ്ട്രീയതന്ത്രമാണ് സി.പി.എം ഇപ്പോൾ പയറ്റുന്നത്. അതിനിടയിൽ മുന്നണിക്കകത്തൊരു അസ്വാരസ്യം പാർട്ടി ആഗ്രഹിക്കുന്നില്ല.
സംസ്ഥാനതലത്തിൽ സി.പി.എമ്മും സി.പി.ഐയും ഒത്തൊരുമയോടെ നീങ്ങുന്നുവെന്നും സി.പി.ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പൊലീസിനെതിരായ ആനി രാജയുടെ വിമർശനമുണ്ടായപ്പോൾ സംസ്ഥാനനേതൃത്വം സ്വീകരിച്ച സമീപനം മുന്നണിമര്യാദ പ്രതിഫലിപ്പിക്കുന്നതായെന്ന് സി.പി.എം കാണുന്നു.
കേരള കോൺഗ്രസ്-എമ്മിന്റെ വരവ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഗുണമായിട്ടുണ്ടെന്നാണ് സി.പി.എം വിലയിരുത്തൽ. കേരള കോൺഗ്രസ്-എമ്മിന്റെയും എൽ.ജെ.ഡിയുടെയും വരവും ഭരണനേട്ടങ്ങളും മുഖ്യമന്ത്രിയുടെ വ്യക്തിപരമായ സ്വീകാര്യതയും കരുത്തായിട്ടും വോട്ടിംഗ് ശതമാനം 2006ൽ വി.എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റ സമയത്ത് നേടിയ 48.81 എന്ന ശതമാനത്തിലെത്തിക്കാനായില്ല എന്ന വിമർശനാത്മക വിലയിരുത്തലും സി.പി.എം നടത്തിയിട്ടുണ്ട്.
സി.പി.ഐ റിപ്പോർട്ട് ഭാവനാസൃഷ്ടി: മുഖ്യമന്ത്രി
സി.പി.എമ്മിനും കേരളാ കോൺഗ്രസിനുമെതിരായ സിപിഐയുടെ റിപ്പോർട്ട് ഭാവനാസൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മാദ്ധ്യമപ്രവർത്തകർ എഴുതിയാൽ അത് റിപ്പോർട്ടിന്റെ ഭാഗമാവില്ല- പിണറായി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |