കസേരയിൽ കയറിനിന്ന് താഴേക്ക് ചാടിയെന്ന് സംശയം
ഭവ്യ മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും വിവരം
തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ മകൾ ഭവ്യ സിംഗ് (16) ഫ്ളാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണ് മരിച്ചത് ആത്മഹത്യയാണെന്ന സംശയം പൊലീസിന് ബലപ്പെടുന്നു. സാധാരണ ഉയരമുള്ള ഒരാളുടെ നെഞ്ചിനൊപ്പം ഉയരത്തിൽ ഹാൻഡ് റെയിൽ സ്ഥാപിച്ചിട്ടുള്ളതിനാൽ തന്നെ കാൽവഴുതി താഴേക്ക് വീഴാനുള്ള സാദ്ധ്യത പൊലീസ് കാണുന്നില്ല. അതിനാലാണ് ബാൽക്കണിയിൽ നിന്ന് ചാടാനുള്ള സാദ്ധ്യത പൊലീസ് അന്വേഷിക്കുന്നത്. ഫ്ലാറ്റിൽ നിന്ന് വീഴുന്നതിന് തൊട്ടുമുമ്പ് ഭവ്യയെ ബാൽക്കണിയിൽ കസേരയിട്ട് ഇരിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ കസേരയിൽ കയറി നിന്നശേഷം ഭവ്യ ഹാൻഡ് റെയിലിന് മുകളിലൂടെ ചാടിയതാകാമെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. കുറച്ച് ദിവസങ്ങളായി മാനസിക സമ്മർദ്ദത്തിലായിരുന്നു ഭവ്യയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും വിശദമായി അന്വേഷിക്കും.സംഭവത്തിൽ വ്യക്തത വരുത്താൻ കാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കനത്ത സുരക്ഷയുള്ളതിനാൽ പുറത്ത് നിന്ന് ആരും വന്ന് അപായപ്പെടുത്താൻ സാദ്ധ്യതയില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കവടിയാർ നികുഞ്ജം ഫോർച്യൂൺ 9 (എ) ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നാണ് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകളും പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് വൺ വിദ്യാർത്ഥിനിയുമായ ഭവ്യ സിംഗ് വീണുമരിച്ചത്. ആനന്ദ് സിംഗ് ഉച്ചഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്ന് ഫ്ളാറ്റിലെത്തി ലിഫ്റ്റിൽ കയറിയ സമയത്തായിരുന്നു സംഭവം. രണ്ടുവർഷമായി ഈ ഫ്ളാറ്രിൽ താമസിക്കുന്ന യു.പി സ്വദേശിയായ ആനന്ദ്സിംഗ് കുറച്ചുനാൾ മുമ്പാണ് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത്. ഭവ്യ താഴേയ്ക്ക് വീണത് ആദ്യം കണ്ടത് മുൻവശത്തെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരനായ ഗോപകുമാറാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തിപ്പോഴാണ് ഭവ്യ നിലത്ത് കിടക്കുന്നത് കണ്ടത്. ഉടൻ ബഹളം വച്ച് കുടുംബത്തെ അറിയിച്ചു. സംഭവസമയത്ത് ആനന്ദ് സിംഗിന്റെ ഭാര്യ നീലം സിംഗും ഇളയ മകൾ ഐറാ സിംഗും ഫ്ളാറ്റിലുണ്ടായിരുന്നു.അവർ താഴെയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും. മ്യൂസിയം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |