ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്. 'കഴിഞ്ഞ രണ്ട് മാസത്തിനിടെ കോൺഗ്രസ് നേതൃത്വം കാരണം ഞാൻ മൂന്ന് തവണയാണ് അപമാനിതനായത്. മുൻപ് രണ്ടുതവണ അവർ പാർട്ടി എംഎൽഎമാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇപ്പോഴിതാ കോൺഗ്രസ് ലെജിസ്‌ളേറ്റീവ് പാർട്ടി യോഗം ചണ്ഡിഗഡിൽ വിളിച്ചിരിക്കുന്നു.' ഗവർണർ ബൻവാലിലാൽ പുരോഹിതിന് രാജി സമർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് താൽക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് അറിയിച്ച ശേഷമാണ് അമരീന്ദർ രാജി നൽകിയത്. സമയമാകുമ്പോൾ ഭാവി പരിപാടികൾ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തന്നോടൊപ്പം നിൽക്കുന്ന അനുകൂലികളോട് ആലോചിച്ചാകും ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുക. നിലവിൽ താൻ കോൺഗ്രസ് അംഗമാണെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
കോൺഗ്രസ് ഹൈക്കമാന്റിന് വിശ്വാസമുളളവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അമരീന്ദർ സിംഗ് പ്രതികരിച്ചു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവുമായുളള ദീർഘകാലമായുളള തർക്കമാണ് ഇന്ന് ക്യാപ്‌റ്റൻ അമരീന്ദർ സിംഗിന്റെ രാജിയിൽ കലാശിച്ചത്.
അതേസമയം കോൺഗ്രസ് പഞ്ചാബ് മുൻ അദ്ധ്യക്ഷൻ സുനിൽ ജഘർ, സിദ്ദു എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. ഇതിൽ അനുഭവ സമ്പത്ത് കൂടിയ സുനിൽ ജഘർ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിൽ വരുന്ന പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |