ബംഗളൂരു: ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയ്ക്കെതിരെ കുറ്റം ആരോപിച്ച് ഗൃഹനാഥൻ പരാതി നൽകി. പ്രാദേശിക കന്നഡ ദിനപത്രത്തിന്റെ എഡിറ്ററും ബെംഗളൂരു തിഗളാറപാളയയിൽ താമസക്കാരനുമായ ഹല്ലെഗരെ ശങ്കറാണ് കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭാര്യയാണെന്ന് ആരോപിച്ചിരിക്കുന്നത്. ശങ്കർ പൊലീസിന് നൽകിയ എട്ടുപേജുള്ള പരാതിയിൽ ഇക്കാര്യം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ശങ്കറിന്റെ ഭാര്യ ഭാരതി (51) മക്കളായ സിഞ്ചന (34) സിന്ധുറാണി (31) മധുസാഗർ (25) എന്നിവരെയും സിന്ധുറാണിയുടെ ഒമ്പത് മാസം പ്രായമുള്ള മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ സിന്ധുറാണിയുടെ രണ്ടരവയസുള്ള മകളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടി അപകടനില തരണം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെയാണ് എല്ലാദുരന്തത്തിനും കാരണം ഭാര്യയാണെന്ന ശങ്കറിന്റെ പരാതിയും പുറത്തുവന്നിരിക്കുന്നത്.
കുടുംബത്തിൽ അവസാനമില്ലാതെ തുടർന്നിരുന്ന വഴക്കിന്റെ പ്രധാനകാരണം ഭാര്യ ഭാരതിയാണെന്നാണ് ശങ്കറിന്റെ ആരോപണം. പെൺമക്കളെ വിവാഹം കഴിച്ചയച്ചിട്ടും ഇവരെ ഭർത്താക്കന്മാർക്കൊപ്പം താമസിക്കാൻ അനുവദിച്ചില്ല. ഇത് മക്കളുടെ ദാമ്പത്യജീവിതം തകരാനിടയാക്കി. വിവാഹത്തിന് ശേഷം പെൺമക്കൾ ചെറിയ പരാതികൾ പറയുമ്പോൾ ഭാര്യ അതെല്ലാം ഏറ്റെടുത്ത് വലിയ പ്രശ്നങ്ങളാക്കി. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ കാരണം രണ്ട് പെൺമക്കളും ഒന്നരവർഷമായി തങ്ങളുടെ വീട്ടിലാണ് താമസം. 20 ദിവസം മുമ്പ് സിന്ധുറാണി അമിതമായ അളവിൽ ഗുളിക കഴിച്ചിരുന്നു. ഇതിന് ശേഷം ഭർത്താവ് ശ്രീകാന്തിനെതിരെ പൊലീസിൽ പരാതി നൽകി. സിഞ്ചനയ്ക്കും ഭർത്താവുമായി സമാനപ്രശ്നങ്ങളുണ്ടായെന്നും ശങ്കറിന്റെ പരാതിയിൽ പറയുന്നു.
കുഞ്ഞ് മരിച്ചത് പട്ടിണി മൂലം
ഭാരതിയും രണ്ട് പെൺമക്കളും സെപ്തംബർ 13ന് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. മൂവരും ജീവനൊടുക്കി രണ്ടുദിവസം കഴിഞ്ഞാണ് മധുസാഗർ ആത്മഹത്യ ചെയ്തത്. യുവാവിന്റെ മൃതദേഹം അഴുകിത്തുടങ്ങിയിട്ടില്ലായിരുന്നു. അതേസമയം, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞത്.
സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ച് വരികയാണെന്നാണ് പോലീസിന്റെ പ്രതികരണം. മരിച്ചവരുടെ ഫോൺകോൾ വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശങ്കറിനെയും മറ്റുബന്ധുക്കളെയും വിശദമായി ചോദ്യംചെയ്യുകയാണ്. യുവതികളുടെ ഭർത്താക്കന്മാരെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളുമേറെ
ശങ്കറിന്റെ കുടുംബത്തിൽ സാമ്പത്തികപ്രശ്നങ്ങളും രൂക്ഷമായിരുന്നുവെന്നാണ് പരാതിയിലുള്ളത്. മകൻ മധുസാഗറിന് ഇട്ടമാഡുവിൽ ബാർ തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നു. ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ചു. എക്‌സൈസ് ലൈസൻസ് ലഭിച്ചതോടെയാണ് ശങ്കർ ഈ വിവരങ്ങളറിയുന്നത്. ചില രേഖകളിൽ ശങ്കറിന്റെ ഒപ്പ് വേണമെന്നാവശ്യപ്പെട്ട് മകൻ സമീപിച്ചെങ്കിലും ഒപ്പിടാൻ വിസമ്മതിച്ചത് രൂക്ഷമായ വഴക്കിനിടയാക്കി.
കഴിഞ്ഞ 12ന് ശങ്കറും കുടുംബാംഗങ്ങളും തമ്മിൽ വലിയ തർക്കങ്ങളുണ്ടായി. കുടുംബത്തിലെ സാമ്പത്തികകാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് ഭാരതിയായിരുന്നു. പണവും ഇവരാണ് സൂക്ഷിച്ചിരുന്നത്.
തനിക്ക് ആശ്രമം സ്ഥാപിക്കാനായി ശങ്കർ ഭാര്യയോടും മകനോടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നൽകാനാവില്ലെന്നായിരുന്നു ഇവരുടെ മറുപടി. ഇതിനുപിന്നാലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ കാതുകുത്തൽ ചടങ്ങ് വൈകിക്കുന്നതിനെച്ചൊല്ലി സിന്ധുറാണിയും ഭാരതിയും ശങ്കറിനോട് വഴക്കുണ്ടാക്കി. തർക്കങ്ങളും വഴക്കും തുടർന്നതോടെ അന്നേദിവസം താൻ വീട് വിട്ടിറങ്ങിയെന്നും പിന്നീട് വെള്ളിയാഴ്ച എത്തിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയതെന്നുമാണ് ശങ്കറിന്റെ പ്രതികരണം.
വീട് വിട്ടിറങ്ങിയതിന് പിന്നാലെ മകൻ ശങ്കറിനെ ഫോണിൽ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ നൽകാമെന്നാണ് സന്ദേശം അയച്ചത്. എന്നാൽ ഇതിനൊന്നും ശങ്കർ മറുപടി നൽകിയിരുന്നില്ല.
സ്വപ്നങ്ങളേറെ...
ശങ്കറിന്റെ മൂന്ന് മക്കളും ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. എം.ബി.എ. ബിരുദധാരിയായ സിഞ്ചനയും എൻജിനീയറിംഗ് ബിരുദധാരിയായ സിന്ധുറാണിയും യു.പി.എസ്.സി പരീക്ഷകൾക്ക് തയാറെടുത്തിരുന്നു. ഐ.എ.എസോ ഐ.പി.എസോ നേടണമെന്നായിരുന്നു ഇവരുടെ സ്വപ്നം. ശങ്കറിന്റെ മകൻ മധുസാഗറും എൻജിനീയറിംഗ് ബിരുദധാരിയാണ്. ഒരു ദേശസാത്കൃത ബാങ്കിലാണ് മധുസാഗർ ജോലിചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |