കൊട്ടാരക്കര : അണികൾ സമൂഹിക അകലം പാലിക്കാതെ ബഹളം കൂട്ടിയതോടെ പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ച് സുരേഷ് ഗോപി എം പി മടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയിലാണ് സംഭവം. കൊട്ടാരക്കര മാർത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്. മോദിയുടെ എഴുപത്തിയൊന്നാം പിറന്നാളിന് 71 പേർക്ക് തെങ്ങിൻ തൈ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പരിപാടിക്കെത്തിയ സുരേഷ് ഗോപി കാറിൽ നിന്നും ഇറങ്ങിയത് മുതൽ പ്രവർത്തകർ സാമൂഹിക അകലം ലംഘിച്ച് തിക്കിതിരക്കി. ഇതോടെ അകലം പാലിച്ചില്ലെങ്കിൽ മടങ്ങുമെന്ന മുന്നറിയിപ്പ് നൽകിയാണ് താരം കാറിൽ നിന്നും ഇറങ്ങിയത്.
മാർത്തോമ്മാ ജൂബിലി മന്ദിരത്തിന്റെ വളപ്പിൽ ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ ഓർമ്മയ്ക്കായി തെങ്ങിൻ തൈ നട്ടായിരുന്നു ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ഹാളിൽ വച്ച് തെങ്ങിൻ തൈ വിതരണം ആരംഭിച്ചതോടെ പ്രവർത്തകർ വീണ്ടും തിക്കും തിരക്കും കൂട്ടി. ഭിന്നശേഷിക്കാരായ രണ്ട് പേർക്ക് തൈ വിതരണം നടത്തിയ ശേഷം അണികളുടെ തിക്കിതിരക്കിൽ പ്രതിഷേധിച്ച് സുരേഷ് ഗോപി കാറിൽ കയറി പോവുകയായിരുന്നു. പിന്നീട് പരിപാടി സംഘടിപ്പിച്ച പാർട്ടി നേതാക്കളാണ് തെങ്ങിൻ തൈ വിതരണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |