തിരുവനന്തപുരം: മതസ്പർദ്ധയും ഭിന്നിപ്പുമുണ്ടാക്കുന്ന ചർച്ചകൾ വ്യാപകമായതിനെത്തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വേദിയായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തിൽ. ക്ലബ് ഹൗസിൽ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ സജീവമാണ്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും സജീവമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയടുക്കാൻ സൈബർ പൊലീസിന് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെയും നിരീക്ഷിക്കുന്നുണ്ട്. പല വിഷയങ്ങളിലെയും ചർച്ചകൾ വഴിതെറ്റി പോർവിളിയിലും അസഭ്യവർഷത്തിലുമെത്തുന്നത് ക്ലബ്ഹൗസിൽ പതിവാണ്. സഭ്യത ലംഘിച്ച് റൂമുകൾ അർദ്ധരാത്രി സജീവമാവുന്നതായി പരാതികൾ ഉയർന്നിരുന്നു. ലൈംഗികച്ചുവയുള്ള ചർച്ചകൾ പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്തവരും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നു.
കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് നിരീക്ഷണമുണ്ട്. ഇതേ മാതൃകയിലാണ് ക്ലബ് ഹൗസുകളെയും നിരീക്ഷിക്കുന്നത്. അശ്ലീല ചർച്ചാ റൂമുകളിലെത്തുന്നതിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. ഇവർ ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേരാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മോഡറേറ്റർമാർ അടക്കമുള്ളവർക്കെതിരെ കേസെടുക്കാനാണ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |