കഴക്കൂട്ടം: ടെക്നോപാർക്ക് സ്ഥിതിചെയ്യുന്ന പ്രദേശത്തെ ഏക റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്ക് ഇനിയും അറുതിയായില്ല. ഐ.ടി ജീവനക്കാർ ഉൾപ്പെടെ ട്രെയിൻ യാത്രക്കാരായ നിരവധിപേർ നിത്യേനെ ആശ്രയിച്ചിരുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെ എല്ലാവരും മറന്നമട്ടാണ്.
പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിനാൽ ഐ.ടി ജീവനക്കാർ ഉൾപ്പെടെയുള്ളവർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തേണ്ട സാഹചര്യമാണ്. വർക്ക് ഫ്രം ഹോം മാറി ജീവനക്കാർ തിരികെയെത്തുന്നതോടെ വീണ്ടും തിരക്ക് കൂടും.
കുറച്ചുവർഷം മുമ്പ് ചില ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചതൊഴിച്ചാൽ കാര്യമായ വികസനം ഈ സ്റ്റേഷനിൽ നടന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കുകളിലൊന്നായ ടെക്നോപാർക്ക്, വി.എസ്.എസ്.സി, കഴക്കൂട്ടം സൈനിക സ്‌കൂൾ, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്, മറ്റ് പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനെയാണ്. റെയിൽവേ സ്റ്റേഷന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്താനും യാത്രക്കാർക്ക് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാനും ജനപ്രതിനിധികൾ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രധാന പ്രശ്നങ്ങൾ
പ്രധാനപ്പെട്ട ട്രെയിനുകൾക്ക് ഇവിടെ ഇപ്പോഴും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല
നിറുത്തുന്ന ട്രെയിനുകൾക്ക് ഒന്നോ രണ്ടോ മിനിറ്റുകൾ മാത്രമാണ് സമയം
യാത്രക്കാർക്ക് ഇരിക്കുന്നതിനോ വിശ്രമിക്കുന്നതിനോ വേണ്ടത്ര സംവിധാനമില്ല
സ്ഥിരം യാത്രക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ല
രാത്രിയും പകലും തെരുവ് നായ ശല്യം
സ്റ്റോപ്പുള്ളത് 7 ട്രെയിനുകൾക്ക്
ടെക്നോപാർക്ക് ഉൾപ്പെടുന്ന കഴക്കൂട്ടം റെയിവേ സ്റ്റേഷൻ മാതൃകാ സ്റ്റേഷനായി വികസിപ്പിക്കണം. ഏറനാട് എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കഴക്കൂട്ടം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന റെയിൽവേ അധികാരികളുടെ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
- യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |