തിരുവനന്തപുരം: തുടർഭരണകാലത്ത് ആദ്യമായി പ്രഖ്യാപിച്ച നൂറ് ദിന കർമ്മപദ്ധതി കൊവിഡ് പ്രതിസന്ധിയിലും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പശ്ചാത്തലസൗകര്യം, സാമൂഹ്യമേഖലകളിലെ വികസനം, ക്ഷേമപരിപാടികൾ നടപ്പാക്കൽ എന്നിങ്ങനെ എല്ലാമേഖലകളെയും സ്പർശിക്കുന്ന പരിപാടികളാണ് ലക്ഷ്യമിട്ടത്. ചില ലക്ഷ്യങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. ലൈഫ് പദ്ധതിയിലൂടെ 10,000 വീടുകളാണ് ലക്ഷ്യമിട്ടതെങ്കിലും 12,067 വീടുകൾ പൂർത്തീകരിച്ചു. 13500 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. വിവിധ വകുപ്പുകൾ വഴി 74651 പേർക്ക് തൊഴിൽ നൽകി. പട്ടികജാതിവകുപ്പിന്റെ കീഴിൽ പൂർത്തിയാകാതെ കിടന്ന 1188 വീടുകൾ പൂർത്തിയാക്കി. കിഫ്ബി വഴിയും റീബിൽഡ് കേരള വഴിയും നിരവധി റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇതിനുപുറമെ 286.36 കോടിയുടെ റോഡ് പദ്ധതികൾക്ക് കരാറിലേർപ്പെട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാമ്പത്തികമായി പിന്നാക്കമുള്ള മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിൽ 1000 പേർക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. 23,566 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി ആരംഭിച്ചു. വാതിൽപ്പടി സേവന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ് പൂർത്തിയാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 2,15,721 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളം: ചോദ്യങ്ങൾ സ്വാഭാവികമെന്ന് മുഖ്യമന്ത്രി
ശബരിമല വിമാനത്താവളത്തിനായി അമേരിക്കൻ കൺസൾട്ടൻസി നടത്തിയ പഠനം സമഗ്രമല്ലെന്ന് തനിക്ക് വിവരമില്ലെന്നും ഏത് പഠനത്തിലും ചോദ്യങ്ങളുണ്ടാവുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതേച്ചൊല്ലി പ്രത്യേക ആശങ്ക വേണ്ട. ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ പ്രശ്നം അവസാനിക്കും. നാട് ആഗ്രഹിക്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |