കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിലെ സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. എന്തുകൊണ്ടാണ് സി.പി.എമ്മിനെതിരെ ഒരിക്കലും സി.ബി.ഐ അല്ലെങ്കിൽ ഇ.ഡി അന്വേഷണം ഉണ്ടാകാത്തത്. സി.പി.എം നിരവധി അനീതികൾ ചെയ്തിട്ടുണ്ട്, അവർക്കെതിരെ ഒരു സി.ബി.ഐ അല്ലെങ്കിൽ ഇ.ഡി കേസെങ്കിലും ഉണ്ടായിട്ടുണ്ടോ? വളരെ ധീരമായി പോരാടിയ നമ്മുടെ പാർട്ടിയെ വെറുതെ വിടുന്നില്ല. തങ്ങളുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നതായും വാനിപൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ആരോപിച്ചു.
ബി.ജെ.പി അങ്ങേയറ്റം അക്രമിയും ക്രൂരരും കൊലപാതകിയുമാണ്. അവർ എല്ലാ ദിവസവും ഗുണ്ടായിസം നടത്തുന്നു. അവർ സ്വന്തം വീടിന് നേരെ ബോംബ് എറിയുകയും തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് പറയുകയും ചെയ്യുന്നു. ആരാണ് നിങ്ങളെ ആക്രമിക്കുക? നിങ്ങളെ സ്പർശിക്കാൻ ഞങ്ങൾ ലജ്ജിക്കുന്നു, ടി.എം.സി ഗുണ്ടകളുടെ പാർട്ടിയല്ല എന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് ശേഷം ഒരു ബി.ജെ.പി പ്രവർത്തകൻ മരിച്ചതായി ഞാൻ കേട്ടു. അത്തരം മരണങ്ങൾ എപ്പോഴും നിർഭാഗ്യകരമാണ്. മൃതദേഹവുമായി അവർ എന്റെ വീടിനടുത്ത് വന്നു. അതേസമയം, എൻ.ആർ.സി കാരണം അസമിൽ നിരവധി ആളുകൾ മരിച്ചു. അതിൽ നിങ്ങൾക്ക് ലജ്ജയില്ലേ? ബി.ജെ.പി ഭരണത്തിൽ നിയമവാഴ്ചയില്ല എന്നും ബി.ജെ.പി പ്രവർത്തകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് മംമത കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ ഭവാനിപൂർ നിയമസഭാ മണ്ഡലത്തിൽ സെപ്തംബർ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ വിജയം മമതയെയും ടി.എം.സിയെയും സംബന്ധിച്ച് സുപ്രധാനമാണ്. ഈ വർഷം ആദ്യം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ, മമത തന്റെ പരമ്പരാഗത ഭവാനിപൂർ സീറ്റ് വിട്ട് നന്ദിഗ്രാമിൽ മത്സരിച്ചിരുന്നു. എന്നാൽ അവർ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടു. സുവേന്ദു ഇപ്പോൾ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. 2011 മുതൽ രണ്ടു തവണ ഭവാനിപൂരിൽ നിന്ന് മമത ജയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതയ്ക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |