വാഷിംഗ്ടൺ: അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിൻ അപകടത്തിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ട്. അൻപതിലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട് നാലിന് (ഇന്ത്യൻ സമയം ഞായർ പുലർച്ചെ 3.30ന്) ആണ് മോണ്ടാനയിലെ ജോപ്ളിനിൽ അപകടമുണ്ടായത്. ആംട്രാക്ക് റെയിൽ കമ്പനിയുടെ യാത്രാ ട്രെയിനിന്റ അഞ്ചോളം കോച്ചുകളാണ് പാളം തെറ്റിയത്. സിയേറ്റിൽ നിന്നും ചിക്കാഗോയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും മറ്റുളളവർക്ക് സുരക്ഷിത യാത്രയ്‌ക്കുമായി ശ്രമം നടത്തുകയാണെന്ന് കമ്പനി അറിയിച്ചു. 147 യാത്രക്കാരും 13 ജീവനക്കാരുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. പാളം തെറ്റി തെന്നിമാറിയ കോച്ചുകളിൽ നിന്ന് യാത്രക്കാരുടെ ബാഗുകളും മറ്റും പുറത്തുവീണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാരുടെ രക്ഷയ്‌ക്കായി ജീവനക്കാർ എത്തിയതായി മൊണ്ടാന ദുരന്ത-അടിയന്തര സർവീസ് കോ-ഓർഡിനേറ്റർ അറിയിച്ചു. പരിക്കേറ്റവരെ സ്ഥലത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുളളുവെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |