ന്യൂഡൽഹി: കാർഷിക പ്രക്ഷോഭങ്ങളെ ബലം പ്രയോഗിച്ച് അമർച്ച ചെയ്യാനുള്ള ബി.ജെ.പിയുടെ തീരുമാനമാണ് അസാമിൽ നടപ്പിലാക്കിയതെന്ന് അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. അസമിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രാജിവെയ്ക്കണമെന്ന് കിസാൻസഭ നേതാക്കളായ അശോക് ധാവ്‌ളെയും ഹനൻമൊള്ളയും ആവശ്യപ്പെട്ടു. സംഭവം അന്വേഷിക്കാൻ കിസാൻ സഭ പ്രതിനിധിസംഘം അസാമിൽ പോകും.
കർഷകസമരങ്ങളെ അടിച്ചൊതുക്കിയത് ഹരിയാനയിൽ കണ്ടു. അസാമിൽ കർഷകരെ വെടിവച്ചു കൊന്നത് അതിന്റെ തുടർച്ചയാണ്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംങ്ങളെയാണ് ബംഗ്ളാദേശുകാരെന്ന പേരിൽ അസാമിൽ കുടിയൊഴിപ്പിക്കുന്നത്. അവരെ പുതിയ കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താത്തതിന് കാരണം പറയണം. മരിച്ചവരുടെ ശരീരത്തിൽ പൊലീസ് ഫോട്ടോഗ്രാഫർ നൃത്തം ചവിട്ടിയത് ബി.ജെ.പി നടപ്പാക്കുന്ന വർഗീയ ധ്രുവീകരണ പദ്ധതിയുടെ ഭാഗമാണെന്ന് കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി. ജോ. സെക്രട്ടറി വിജു കൃഷ്ണനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |