ബീജിംഗ് : അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനിടെ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നതിലൂടെ ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ചൈനയോട് ആവശ്യപ്പെട്ട് ഇന്ത്യ. ചൈന വിഷയത്തെ ഏകപക്ഷീയമായി വീക്ഷിക്കുന്ന നിലപാട് ചൈന അവസാനിപ്പിക്കണമെന്നും ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു.
ഒരേ മേഖലയിലുള്ള വളർന്ന് വരുന്ന സാമ്പത്തിക ശക്തികളെന്ന നിലയിൽ ഇ ന്ത്യയും ചൈനയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത് സാധാരണമാണെന്ന് വിക്രം മിസ്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മേയിൽ കിഴക്കൻ ലഡാക്കിൽ സംഘർഷമുണ്ടായതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാനും അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാനും മുൻകൈയെടുക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഓഫ് സിചുവാൻ യൂണിവേഴ്സിറ്റി , ചൈന സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്, മനോഹർ പരീക്കർ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് എന്നിവരുടെ സംയുക്ത ആതിഥേയത്വത്തിൽ നടന്ന യോഗത്തിൽ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വെയ്‌ഡോങ്ങും പങ്കെടുത്തു.
നിയന്ത്രണ രേഖയിലെ 3,488 കിലോമീറ്ററാണ് പ്രധാനമായും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്ക പ്രദേശം. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അത് അംഗീകരിച്ചിട്ടില്ല.
തർക്കപരിഹാരത്തിനായി ചർച്ചതുടരുന്നതിനിടെ യഥാർത്ഥ നിയന്ത്രണരേഖയോട് ചേർന്ന് ഇന്ത്യൻ സൈനിക നീക്കം നിരീക്ഷിക്കാൻ ചൈന പുതിയ 10 വ്യോമതാവളങ്ങൾ തുറന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |