തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നുണ്ടായ വാഹനാപകടങ്ങളിൽ ആറുപേർ മരിച്ചു. കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് അപകടങ്ങൾ ഉണ്ടായത്. കോട്ടയം ജില്ലയിൽ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്.
വൈക്കത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ട് തലയോലപ്പറമ്പ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജയാണ് മരിച്ചത്.
വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. മൂന്നുപേർക്ക് പരിക്കേറ്റു.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബി എസ് എൻ എൽ ഓഫീസിന് മുന്നിലായിരുന്നു ജില്ലയിലെ രണ്ടാമത്തെ അപകടം. നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. രേഷ്മ , ഷാരോൺ എന്നിവരാണ് മരിച്ചത്.
തൃശൂർ വില്ലടം പുതിയ പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കൽ ദിലീപ്, ചേലക്കര സ്വദേശി കൊട്ടയാട്ടിൽ അഷ്കർ എന്നിവർ മരിച്ചു. മലപ്പുറം പൊന്നാനിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രാദേശിക ചാനൽ പ്രവർത്തകൻ മുതിരപ്പറമ്പിൽ വിക്രമാദിത്യനാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |