ഉത്തരവ് ലംഘിച്ചാൽ ചെലവ് ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കും
തിരുവനന്തപുരം: വിവിധ വകുപ്പുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ കോടതികളിലും ട്രൈബ്യൂണലുകളിലും എത്തിച്ച് വ്യവഹാര ഫീസിനത്തിലും മറ്റും ഖജനാവിന് വൻ പണച്ചോർച്ച വരുത്തുന്നത് തടയാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. നിലവിലുണ്ടായിരുന്ന സമിതിയെയാണ് ഇതിനായി പുനഃസംഘടിപ്പിച്ചത്. വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് ചുമതല. സമിതി അറിയാതെ, ഏതെങ്കിലും വകുപ്പ് ഉദ്യോഗസ്ഥൻ തർക്കവുമായി കോടതിയെയോ മറ്റോ സമീപിച്ചാൽ പാഴ്ച്ചെലവായി കണക്കാക്കി മുഴുവൻ ചെലവും ആ ഉദ്യോഗസ്ഥനിൽ നിന്നീടാക്കാൻ ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് ഇറക്കിയ ഉത്തരവിൽ നിർദ്ദേശിച്ചു.
ഓരോ വർഷവും ഇത്തരത്തിൽ കോടതി വ്യവഹാരങ്ങൾക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചോരുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം ഏതാണ്ട് 88 ലക്ഷം രൂപ ചെലവായി. ഉദ്യോഗസ്ഥരും ഇത് മുതലെടുക്കുന്നു. ഹൈക്കോടതിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് കേസ് ഫയലുമായി പോകുന്നത് വിമാനത്തിൽ. യാത്രയ്ക്കും മുന്തിയ ഹോട്ടലിൽ താമസത്തിനും മറ്റുമുള്ള ചെലവ് കോടതി ഫീസിന് പുറമേ. അദർ ഡ്യൂട്ടി അലവൻസും ഉദ്യോഗസ്ഥർ തരപ്പെടുത്തും.
പരാതി പരിഹാര സമിതി
ചെയർമാൻ- ചീഫ് സെക്രട്ടറി. അംഗങ്ങൾ: ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, ആഭ്യന്തര-വിജിലൻസ് അഡി. ചീഫ്സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി/ സെക്രട്ടറി, ആസൂത്രണ അഡി. ചീഫ്സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി, തർക്കമുണ്ടാകുന്ന വകുപ്പുകളുടെ അഡി. ചീഫ്സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി.
നിർദ്ദേശങ്ങൾ
വകുപ്പുതർക്കങ്ങൾ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ശ്രദ്ധയിലെത്തിക്കണം. അവർ തീർപ്പിലെത്തിയ ശേഷം പകർപ്പ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണം
അവിടെ തീർപ്പായില്ലെങ്കിൽ ചീഫ് സെക്രട്ടറി നേതൃത്വത്തിലുള്ള സമിതിക്ക് വിടണം
നിയമവഴിയിലൂടെ പരിഹാരം വേണ്ടതുണ്ടെങ്കിൽ സമിതി അനുമതി നൽകും
വ്യവസ്ഥ ബാധകമാകുന്നത്
സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |