കൊണ്ടോട്ടി: സ്വർണ്ണക്കടത്ത് കേസിൽ താമരശ്ശേരി സ്വദേശി കുടുക്കിലീമാരം കുടുക്കിൽപൊയിൽ ഇജാസിനെ (31) നമ്പറില്ലാത്ത കാറിൽ സഞ്ചരിക്കുന്നതിനിടെ പ്രത്യേക അന്വോഷണ സംഘം പിടികൂടി. സംഭവ ദിവസം താമരശ്ശേരിയിൽ നിന്ന് വന്ന സ്വർണ്ണക്കടത്ത് സംഘത്തോടൊപ്പം ഇജാസും ഉൾപ്പെട്ടിരുന്നു. അർജ്ജുൻ ആയങ്കിയുടെ വാഹനത്തെ പിന്തുടർന്നതായും രാമനാട്ടുകരയിൽ ചെർപ്പളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടതും ഇയാൾ കണ്ടതായി പൊലിസ് പറഞ്ഞു. ഇയാളിൽ നിന്ന് താമരശ്ശേരി സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം 80 ഓളം പേർ വിവിധ വാഹനങ്ങളിലായി വിമാനത്താവളത്തിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേക തരം മാസ്കും വിതരണം ചെയ്തതും ഇജാസ് ഉൾപ്പെട്ട സംഘമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായവരുടെ എണ്ണം 47 ആയി. കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |