കോഴിക്കോട്: ലിംഗ രാഷ്‌ട്രീയത്തിനായല്ല സമുദായ രാഷ്‌ട്രീയത്തിനായാണ് ലീഗ് നിലകൊളളുന്നതെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബീന റഷീദ്. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവർത്തനമെന്ന് ഹരിത പ്രവർത്തകരോട് നൂർബീന റഷീദ് പറഞ്ഞു. ലീഗിന്റെ ന്യൂനപക്ഷം മതന്യൂനപക്ഷമാണ്. ലിംഗ ന്യൂനപക്ഷത്തിനായി നിലകൊളളണമെന്ന് ലീഗിന്റെ ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും നൂർബീന റഷീദ് അഭിപ്രായപ്പെട്ടു. ഹരിതയുടെ സി.എച്ച് അനുസ്‌മരണ ഏകദിന സെമിനാറിൽ സംസാരിക്കവെയാണ് നൂർബീന റഷീദ് ഇങ്ങനെ പറഞ്ഞത്. ഹരിതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷം നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്.
മുസ്ളീം ലീഗ് സമുദായ രാഷ്‌ട്രീയമാണ് മുന്നോട്ടുവയ്‌ക്കുന്നത്. നമ്മൾ ലീഗിലെ സ്‌ത്രീകൾ ആണെങ്കിലും ആദ്യം മുസ്ളീം ആണെന്ന ബോധം മറക്കരുതെന്ന് ഹരിതയെ നൂർബീന ഉപദേശിച്ചു. ഭർത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്‌ത്രീകളാണ് തന്റെ മാതൃകയെന്നും നൂർബീന റഷീദ് അഭിപ്രായപ്പെട്ടു. കെ.ആർ ഗൗരിയമ്മയെ മാതൃകയാക്കി ഉയർത്തിക്കാട്ടിയ മുൻ ഭാരവാഹികൾക്ക് ഹാജിറാ ബീവിയാണ് തന്റെ മാതൃകയെന്നും നൂർബീന പറഞ്ഞു.
ഹരിത മുൻ ഭാരവാഹികളെ തളളിപ്പറഞ്ഞ പുതിയ ഭാരവാഹികൾ പൊതുബോധത്തിന് വിപരീതമായി പാർട്ടിയെടുത്ത തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുമെന്ന് അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി റുമൈസ റഫീഖ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുസ്ളീം ലീഗ് നേതൃത്വത്തിന് ഇവർ പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ലീഗ് നേതാക്കളെയും പ്രവർത്തകരെയും വേദനിപ്പിക്കുന്ന ഒന്നും ഇനി ഹരിതയിൽ നിന്നും ഉണ്ടാകില്ലെന്ന് പരിപാടിയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |