കൊച്ചി: പുരാവസ്തു തട്ടിപ്പിൽ കുടുങ്ങിയ മോൻസൺ മാവുങ്കലിന്റെ സിനിമ, രാഷ്ട്രീയ ബന്ധങ്ങൾ പുറത്തുവരുന്നതിടെ, ഇയാളെ പൊലീസ് കേസിൽ നിന്ന് രക്ഷിക്കാൻ നടൻ ബാല ഇടപെട്ട ശബ്ദസന്ദേശം പുറത്തായി. മോൻസണെതിരെ പരാതി നൽകിയ മുൻ ഡ്രൈവർ അജി നെട്ടൂരിനെ പിന്തിരിപ്പിക്കാനാണ് ബാല ശ്രമിച്ചത്.
'ഒരു കംപ്ലെയിന്റ് കിട്ടി, വിഷമം വിചാരിക്കരുത്, ഇനി മേലാൽ ആരുടെയും അടുത്ത് ഇങ്ങനെ (മോൻസണെതിരെ) സംസാരിക്കരുത്. അത് അവോയ്ഡ് ചെയ്യാല്ലോ'. എന്നായിരുന്നു ബാല ആവശ്യപ്പെട്ടത്. അജി വഴങ്ങിയില്ല. തെളിവ് കൈവശമുണ്ടെന്ന് അജി കേരളകൗമുദിയോട് പറഞ്ഞു.
തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല: ബാല
മോൻസൺ അയൽവാസിയാണ്. അടുത്ത സൗഹൃദമുണ്ട്. നാല് മാസം മുൻപത്തെ സംഭാഷണമാണത്. മോൻസണിന്റെ ജീവികാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അടുപ്പത്തിലാകുന്നത്. തട്ടിപ്പുകാരനാണെന്ന് തോന്നിയില്ല. അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. പണം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ചുനൽകാൻ ബാദ്ധ്യസ്ഥനാണ്. ഞാൻ മാത്രമല്ല, മുൻനിര സിനിമാതാരങ്ങൾ മുതൽ മുൻ ഡി.ജി.പി വരെ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. മോൻസൺ പിരിച്ചുവിട്ടശേഷം ശമ്പളം കിട്ടിയില്ലെന്ന് പറഞ്ഞ് അജി വിളിച്ചു. അപ്പോഴാണ് വഴക്ക് പരിഹരിച്ച് സ്‌നേഹത്തോടെ പോകാൻ നിർദേശിച്ചത്. അതിൽ കൂടുതലൊന്നും ചെയ്തിട്ടില്ല. മോൻസണുമായി പണമിടപാടില്ല.
അജി നെട്ടൂരിന്റെ മറുപടി
കഞ്ചാവ് കേസിൽ കുടുക്കാനും വധിക്കാനും ഞാൻ ശ്രമിക്കുന്നതായി മോൻസൺ ചേർത്തല പൊലീസിൽ പരാതി നൽകി. പത്ത് വർഷം പട്ടിയെപ്പോലെ പണിയെടുത്തതിന് പ്രതിഫലമായി കിട്ടിയ ബോണസാണ് കള്ളക്കേസുകൾ. പൊലീസിൽ നിന്നടക്കം ഭീഷണി നേരിട്ടപ്പോൾ മുഖ്യമന്ത്രിക്കും പരാതി നൽകി. കഴിഞ്ഞ മാസം ആലപ്പുഴ ക്രൈംബ്രാഞ്ചിന് പരാതി നൽകി മടങ്ങവേയായിരുന്നു ബാലയുടെ വിളി.
ഞാൻ കൊടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബാല ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |