SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 AM IST

$80 കടന്ന് ക്രൂഡോയിൽ; ഇന്ധനവില ഇനിയും കത്തും

crude-oil

കൊച്ചി: ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വൻ ആശങ്കയുമായി ക്രൂഡോയിൽ വില കത്തിക്കയറുന്നു. മൂന്നുവർഷത്തിന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളർ കടന്നു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് ഏഴോടെ വില 0.79 ശതമാനം വർദ്ധിച്ച് 80.16 ഡോളറിലെത്തി. ഡബ്ള്യു.ടി.ഐ ക്രൂഡ് വില 1.06 ശതമാനം ഉയർന്ന് 76.25 ഡോളറായിട്ടുണ്ട്.

2018 ഒക്‌ടോബറിന് ശേഷം ബ്രെന്റ് കുറിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ വൻതോതിൽ വാങ്ങുന്നത്. ഗൾഫിലെ ഉത്പാദകർ ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേകവില 0.92 ശതമാനം ഉയർന്ന് 75.42 ഡോളറായി. ഇത് നാലുദിവസം മുമ്പത്തെ കരാർവിലയാണ്.

ഇന്നലത്തെ ക്രൂഡ് വിലക്കുതിപ്പിന് ആനുപാതികമായ വർദ്ധന ഇന്ത്യൻ ബാസ്‌കറ്റിൽ വരുംനാളുകളിൽ പ്രതീക്ഷിക്കാമെന്നിരിക്കേ, രാജ്യത്ത് പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകൾ ഇനിയും കൂടുമെന്ന് ഉറപ്പായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാത്തപക്ഷം ഇന്ധനവില കൂടുകതന്നെ ചെയ്യും.

വിലക്കുതിപ്പിന് പിന്നിൽ

1. ശീതകാലത്തിലേക്ക് കടന്നതിനാൽ യൂറോപ്പിൽ ഡിമാൻഡ് ഉയർന്നു.

2. ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന വിതരണ പ്രതിസന്ധി.

3. ഉത്‌പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനാൽ ഡിമാൻഡിന് അനുസരിച്ച് ക്രൂഡ് വിതരണം ചെയ്യാൻ ഒപെക് പ്ളസ് രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി.

4. റിഫൈനറി അറ്റകുറ്റപ്പണിയും ഒപെക് ഉത്‌പാദന നിയന്ത്രണവും മൂലം ഉത്‌പാദനം കൂട്ടാൻ നൈജീരിയ, അംഗോള എന്നിവയ്ക്ക് സാധിക്കാത്തത്.

5. ഐഡ, നിക്കോളാസ് ചുഴലിക്കാറ്റുകൾ നാശംവിതച്ചതിനാൽ അമേരിക്കൻ വിതരണശൃംഖലയിലെ തടസം.

വില $100ലേക്ക്

ബ്രെന്റ് ക്രൂഡ് വില ഒക്‌ടോബറോടെ ബാരലിന് 90 ഡോളറും ഡിസംബറോടെ 100 ഡോളറും കടന്നേക്കാമെന്നാണ് ഗോൾഡ്മാൻ സാച്‌സ് പോലുള്ള ധനകാര്യസ്ഥാപനങ്ങളുടെ വിലയിരുത്തൽ.

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും പുറമെനിന്ന് വാങ്ങുകയാണ് ഇന്ത്യ. 2019-20ൽ മാത്രം ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യ ചെലവിട്ടത് 7.5 ലക്ഷം കോടി രൂപയാണ്. ക്രൂഡ് വില വർദ്ധനയ്ക്ക് പുറമേ ഡോളറിനെതിരെ രൂപ നേരിടുന്ന തളർച്ചയും ഇന്ത്യയുടെ വാങ്ങൽച്ചെലവ് ഉയർത്തും. ഇത് പെട്രോൾ, ഡീസൽ വിലവർദ്ധന സൃഷ്‌ടിക്കും.

₹100 കടക്കാൻ ഡീസലും

സെഞ്ച്വറിയടിച്ച പെട്രോളിന്റെ പാതയിലേറി ഡീസലിന്റെയും കുതിപ്പ്. നിലവിൽ 96.40 രൂപയാണ് ഡീസൽ വില (തിരുവനന്തപുരം). പെട്രോളിന് 103.63 രൂപ. കഴിഞ്ഞ നാലുദിവസത്തിനിടെ മാത്രം ഡീസലിന് 1.02 രൂപ കൂടി. കൊവിഡ് കാലത്ത് പെട്രോളിന് കൂടിയത് 30.64 രൂപ; ഡീസലിന് 29.21 രൂപ. നിലവിലെ വിലക്കയറ്റ ട്രെൻഡ് തുടർന്നാൽ, വൈകാതെ ഡീസലും 100 കടക്കും.

പ്രകൃതിവാതകവും മുന്നോട്ട്

ശീതകാല ഡിമാൻഡിന്റെ പശ്ചാത്തലത്തിൽ പ്രകൃതിവാതക വിലയും കുതിക്കുന്നു. ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.ബി.ടി.യു) അമേരിക്കൻ വില ഒമ്പതു ശതമാനം വർദ്ധിച്ച് ഏഴരവർഷത്തെ ഏറ്റവും ഉയർന്ന വിലയായ 6.26 ഡോളറിലെത്തി. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായേക്കാം. ഇത് എൽ.എൻ.ജി., സി.എൻ.ജി വില കൂടാനിടയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CRUDE OIL, BRENT CRUDE, PETROL, INDIAN BASKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.