• രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് സസ്പെൻഷൻ
കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയെ പുറത്താക്കി
കൊച്ചി: എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ പരാജയത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ സി.പി.എം നേതാക്കൾക്കെതിരെ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റിലേയും ജില്ലാ കമ്മിറ്റിയിലെയും അടക്കം 14 നേതാക്കൾക്കെതിരെയാണ് പുറത്താക്കലും സസ്പെൻഷനും ഉൾപ്പെടെയുള്ള നടപടി സി.പി.എം ജില്ലാ കമ്മിറ്റി സ്വീകരിച്ചത്.
ജില്ലാ കമ്മിറ്റി അംഗവും കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയുമായ ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.സി. മോഹനൻ, സി.കെ. മണിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എൻ.സുന്ദരൻ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി. വിൻസെന്റ്, പെരുമ്പാവൂർ ഏരിയ സെക്രട്ടറി പി.എം. സലീം, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ഐ ബീരാസ്, സാജു പോൾ, ആർ.എം. രാമചന്ദ്രൻ, കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ സത്യൻ, അരുൺ വി.മോഹൻ എന്നിവരെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പെരുമ്പാവൂർ ഏരിയാ കമ്മിറ്റി അംഗം സി.ബി.എ ജബ്ബാറിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി.
പെരുമ്പാവൂർ, പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പരിശോധിക്കുന്നതിന് നിയോഗിച്ച രണ്ട് അന്വേഷണ കമ്മിഷനുകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിൽ മിക്ക നേതാക്കൾക്കുമെതിരെ പരസ്യശാസന, തരം താഴ്ത്തൽ ഉൾപ്പെടെയുള്ള നടപടികൾ കഴിഞ്ഞ 14ന് ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് പോരെന്ന് കണ്ടാണ് കടുത്ത നടപടികളിലേക്ക് കടന്നത്.
പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ പരാജയകാരണം സംബന്ധിച്ച് സി.എം. ദിനേശ് മണിയും പി.എം. ഇസ്മായിലും തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് ഗോപി കോട്ടമുറിയ്ക്കൽ, കെ.ജെ. ജേക്കബ് എന്നിവരുമാണ് അന്വേഷിച്ച് റിപ്പോർട്ട് നല്കിയത്.
കമ്മിഷൻ കണ്ടെത്തലും നടപടിയും
പിറവത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പിൽ സ്ഥാനാർത്ഥിക്കെതിരെ പോസ്റ്റ് ഇട്ടത് ഉൾപ്പെടെയുള്ള നടപടികളുടെ പേരിലാണ് ഷാജു ജേക്കബിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വാട്സ് ആപ്പിൽ പോസ്റ്റ് ഇടാൻ സഹായിച്ചതിന്റെ പേരിലാണ് ഓഫീസ് സെക്രട്ടറി അരുൺ സത്യകുമാർ, അരുൺ വി. മോഹൻ എന്നിവർക്കെതിരായ നടപടി.
ജില്ലാ സെക്രട്ടേറിയറ്ര് അംഗം എൻ.സി മോഹനൻ സ്ഥാനാർത്ഥിയിൽ നിന്നും പണം വാങ്ങിയിട്ടും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിൽ എം. സ്വരാജിന്റെയും തൃക്കാക്കരയിൽ ഡോ. ജെ.ജേക്കബിന്റെയും പരാജയത്തിന് ഉത്തരവാദികൾ എന്ന നിലയിലാണ് സി.കെ. മണിശങ്കർ, കെ.ഡി.വിൻസെന്റ് എന്നിവർക്കെതിരെ നടപടി ഉണ്ടായത്. എം.സ്വരാജിന് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് സി.എൻ. സുന്ദരനെതിരായ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |