കൊച്ചി: പുരാവസ്തു വില്പന തട്ടിപ്പിൽ മോൻസൺ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഉത്തരവിട്ടിരുന്നു. 6.27 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് പന്തളം കുളനട സ്വദേശിയും ശ്രീവത്സം ഗ്രൂപ്പ് ഉടമയുമായ രാജേന്ദ്രൻ പിള്ള നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
ജുവലറികളും തുണിക്കടകളും കൺവെൻഷൻ സെന്ററുകളുമൊക്കെയുള്ള ഹർജിക്കാരൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 25 കോടി രൂപയുടെ ഇടക്കാല വായ്പയ്ക്കു വേണ്ടി മോൻസണെ സമീപിച്ചിരുന്നു. ആറു മാസത്തേക്ക് 25 കോടി രൂപ നൽകാമെന്ന് മോൻസൺ സമ്മതിച്ചു. പിന്നീട് ബ്രൂണെയിലെ സുൽത്താന് പുരാവസ്തുക്കൾ വിറ്റ വകയിൽ തനിക്ക് ലഭിച്ച 70 കോടി രൂപ നികുതി പ്രശ്നങ്ങളെത്തുടർന്ന് ഇ.ഡി ഇടപെട്ട് തടഞ്ഞെന്നും ഇതു ലഭ്യമാക്കാൻ മൂന്നു കോടി രൂപ വേണമെന്നും മോൻസൺ ആവശ്യപ്പെട്ടു.
പാസ്പോർട്ട് ഇ.ഡി പിടിച്ചെടുത്തതിനാൽ വിദേശത്ത് പോയി പണം കൈപ്പറ്റാൻ കഴിയാത്തതിനാലാണ് സഹായം തേടുന്നതെന്നും തുക നൽകിയില്ലെങ്കിൽ 25 കോടി രൂപയുടെ വായ്പ വൈകുമെന്നും മോൻസൺ വിശ്വസിപ്പിച്ചു. അടിയന്തരമായി പണം ലഭിക്കേണ്ടതുള്ളതിനാൽ മോൻസണ് അയാളുടെ ഡ്രൈവർ അജിത്, മാനേജർ ജോഷി എന്നിവരുടെ അക്കൗണ്ടുകൾ വഴി പലപ്പോഴായി പണം നൽകി. പിന്നെയും കൂടുതൽ പണം ആവശ്യപ്പെട്ടു. ഇങ്ങനെ 2019 നവംബർ മുതൽ 2020 മാർച്ച് ഏഴുവരെയുള്ള കാലയളവിൽ 6.27 കോടി രൂപ വാങ്ങി. എന്നിട്ടും വായ്പ നൽകിയില്ല.
പണം തിരിച്ചു ചോദിച്ചപ്പോൾ തന്റെ പക്കൽ ഇറിഡിയം എന്ന അപൂർവ ലോഹമുണ്ടെന്നും വിറ്റാൽ വലിയ തുക ലഭിക്കുമെന്നും മോൻസൺ വിശ്വസിപ്പിച്ചു. ഇറിഡിയത്തിന്റെ ഗുണനിലവാരം വ്യക്തമാക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) സർട്ടിഫിക്കറ്റും കാണിച്ചു. എന്നാൽ, ഇതു വ്യാജമാണെന്നും മോൻസൺ തന്നെ കബളിപ്പിക്കുകയാണെന്നും തിരിച്ചറിഞ്ഞതോടെ പന്തളം പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ചാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |