തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലുമായി പൊലീസിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം മാത്രം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയ നടപടിയിൽ ഐ.പി.എസ് അസോസിയേഷനിൽ ഭിന്നത. ഭരണതലത്തിൽ സ്വാധീനമുള്ള ആരോപണ വിധേയരായ ചിലരെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കി മറ്റുള്ളവരെ സംശയത്തിന്റെ നിഴലിൽ നിറുത്താൻ ശ്രമം നടക്കുന്നതായാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിൽ ഒരു ഐ.ജിയുടെയും ഡി.ഐ.ജിയായി വിരമിച്ചയാളുടെയും പങ്ക് അന്വേഷിക്കണമെന്ന് മാത്രമാണ് ശുപാർശ ചെയ്തത്. എന്നാൽ, ഡി.ജി.പി, എ.ഡി.ജി.പി പദവികളിൽ സുപ്രധാന തസ്തികകളിൽ ഇരിക്കുന്നവരെക്കുറിച്ച് പരിശോധനയുണ്ടായില്ലെന്നാണ് ആരോപണം.
അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആരോപണവിധേയരായി നിൽക്കുമ്പോൾ, ക്രൈംബ്രാഞ്ച് ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാൽ എല്ലാ വിവരവും പുറത്തു വരില്ലെന്നും വിമർശനമുണ്ട്.
ചില സ്ത്രീകളാണ് മോൻസണുമായി ഉന്നത ഉദ്യോഗസ്ഥരെ ബന്ധിപ്പിച്ചിരുന്നത്. പ്രവാസി മലയാളിയായ ഇവരിൽ ഒരാളുടെ മകനെ ജൂനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥയെ കൊണ്ടു വിവാഹം കഴിപ്പിക്കുന്നതിനുള്ള നീക്കങ്ങളും സജീവമായിരുന്നതായും വിവരമുണ്ട്.
അതേസമയം, ഇറ്റാലിയൻ പൗരത്വമുള്ള മലയാളി യുവതിയുടെ ബന്ധങ്ങൾ സംബന്ധിച്ച പരിശോധനകളും നടക്കേണ്ടതുണ്ട്. ഇവർക്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും ചർച്ചയായിട്ടുണ്ട്. കൊച്ചിയിൽ രണ്ടുവർഷം മുമ്പ് നടന്ന പൊലീസിന്റെ സൈബർ സുരക്ഷാ ശില്പശാലയിൽ ഇവർ പങ്കെടുത്തത് എങ്ങനെയെന്നതടക്കം പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്നും ഒരു വിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥർ പറയുന്നു.
സിവിൽ സർവീസ് അഭിമുഖം
നടത്താൻ ബെഹ്റ ഒഡിഷയിലേക്ക്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് പൊലീസ് സംരക്ഷണമൊരുക്കി വിവാദക്കുരുക്കിലായ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഒഡിഷ സർക്കാരിന്റെ സിവിൽ സർവീസിലെ ഗ്രൂപ്പ് എ, ബി തസ്തികകളിൽ അഭിമുഖത്തിനുള്ള വിദഗ്ദ്ധസമിതി അംഗമായി കട്ടക്കിലേക്ക് . ഉദ്യോഗാർത്ഥികളുടെ പേഴ്സണാലിറ്റി ടെസ്റ്റ് നടത്തുകയാണ് ദൗത്യം. ഒക്ടോബർ ഒന്നിനും നാലിനുമാണ് അഭിമുഖം.
കൊച്ചി മെട്രോ റെയിൽ എം.ഡിയായ ബെഹ്റ, മോൻസണുമായുള്ള ചങ്ങാത്തം പുറത്തുവന്ന ശേഷം ഓഫീസിലെത്തിയിട്ടില്ല. ഒരാഴ്ച കൂടി അവധി തുടരും. വിദഗ്ദ്ധ സമിതി അംഗങ്ങളെല്ലാം നോമിനേഷൻ വിവരം അതീവരഹസ്യമായി സൂക്ഷിക്കണമെന്നും, അടുത്ത ബന്ധുക്കൾ അഭിമുഖത്തിൽ പങ്കെടുക്കുന്നെങ്കിൽ അറിയിക്കണമെന്നും ഒഡിഷ പി.എസ്.സി ബെഹ്റയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണറേറിയവും യാത്രാബത്തയും കമ്മിഷൻ നൽകും. ഒഡിഷ സ്വദേശിയായാണ് ബെഹ്റ.
അന്താരാഷ്ട്ര തട്ടിപ്പുകാരനെന്ന് അഡി.ഡി.ജി.പിയും ഇന്റലിജൻസ് മേധാവിയും രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടും ,മോൻസണിന്റെ കൊച്ചിയിലെയും ചേർത്തലയിലെയും വീടുകൾക്ക് പൊലീസ് സംരക്ഷണം നൽകിയതും പൊലീസിന്റെ ബീറ്റ് പട്രോൾ ബുക്ക് മോൻസണിന്റെ വീടിനു മുന്നിൽ സ്ഥാപിച്ചതും ബെഹ്റയുടെ നിർദ്ദേശപ്രകാരമാണെന്ന രേഖകൾ പുറത്തായിട്ടുണ്ട്. മോൻസണിനെതിരായ ആറരക്കോടിയുടെ തട്ടിപ്പു കേസന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്നുമാറ്റാൻ ശ്രമിച്ച ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ നടപടിയെടുക്കാതിരുന്നതും, തട്ടിപ്പുകാരനെന്ന് അറിഞ്ഞിട്ടും മോൻസണിനെതിരെ കേസെടുക്കാതിരുന്നതും ബെഹ്റയുടെ വീഴ്ചകളാണ്. ഇയാളുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്ക ബെഹ്റ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച കത്ത് ഡൽഹിയിലെത്തിയിട്ടില്ലെന്നാണ്വിവരം. മോൻസണിനൊപ്പമുള്ള ബെഹ്റയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |