തിരുവനന്തപുരം: പാർട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ വഹിച്ചിരുന്ന അദ്ധ്യക്ഷപദവികളൊഴിഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജയ് ഹിന്ദ് ടി.വി, പാർട്ടി മുഖപത്രമായ വീക്ഷണം, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നാണ് ചെന്നിത്തല രാജിവച്ചത്. പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിലുടലെടുത്ത അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ രമേശിന്റെ രാജിയും പാർട്ടിക്കുള്ളിൽ ചർച്ചയായി. അതേസമയം, നേരത്തേ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ഏറ്റെടുത്ത പദവികളാണ് ഇവയെന്നും പിന്നീട് ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവും ആയിരുന്നപ്പോഴും പകരമെത്തിയ പ്രസിഡന്റുമാർ ഏറ്റെടുക്കാത്തതിനാൽ പദവികളിൽ താത്കാലികമായി തുടരുകയായിരുന്നുവെന്നുമാണ് ചെന്നിത്തലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. പ്രതിപക്ഷനേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന്റെ തൊട്ടടുത്ത ദിവസമായ മേയ് 24ന് അദ്ദേഹം പദവികളിൽ നിന്ന് രാജി വച്ചതാണ്. പാർട്ടിയിൽ പദവികളൊന്നും വഹിക്കാത്ത സാഹചര്യത്തിൽ പാർട്ടി സ്ഥാപനങ്ങളുടെ ചുമതലക്കാരനായി തുടരുന്നത് ശരിയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
35 കോടി ബാദ്ധ്യത
ജയ് ഹിന്ദ് ടി.വിയിലും വീക്ഷണത്തിലും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലുമായി 35 കോടി രൂപയുടെ ബാദ്ധ്യതകളുണ്ടെന്നാണ് പാർട്ടി ഔദ്യോഗിക കേന്ദ്രങ്ങളുടെ കണക്ക്. ജയ് ഹിന്ദിൽ 25 കോടിയുടെയും വീക്ഷണത്തിൽ 6 കോടിയുടെയും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നാല് കോടിയുടെയുമാണ് ബാദ്ധ്യത. ഇക്കാര്യങ്ങളിൽ സ്വതന്ത്ര ഓഡിറ്റിംഗിന് ഒരുങ്ങുകയാണ് നേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |