തിരുവനന്തപുരം: രണ്ടാം സ്‌പോട്ട് അലോട്ട്‌മെന്റോടെ, അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം നൽകാനാവുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓരോ പ്രദേശത്തെയും അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുകൾ അനുവദിക്കേണ്ടതെന്ന് പ്രതിപക്ഷം. പ്ലസ് വൺ പ്രവേശനത്തെച്ചൊല്ലി ഉയർന്ന വാഗ്വാദം സഭാസമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ബഹളത്തിലും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലും കലാശിച്ചു.
അപേക്ഷിച്ചവർക്കെല്ലാം ഇഷ്ട വിഷയത്തിൽ പ്രവേശനം ലഭിക്കണമെന്നില്ലെന്നും ഒഴിവുള്ളതും അധികമുള്ളതുമായ സ്ഥലങ്ങളിലെ സീറ്റുകൾ പുനഃക്രമീകരിക്കുമെന്നും ഇത് സംബന്ധിച്ച ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. സ്‌പോർട്സ്, സംവരണ ക്വോട്ടയിലടക്കം ഒഴിവുള്ള സീറ്റുകൾ പൊതു മെരിറ്റിലേക്ക് മാറ്റും. പ്ലസ് വണ്ണിന് ആകെ 3,94,457 സീറ്റുകളുണ്ട്. അപേക്ഷകർ 4,65,219 പേരുണ്ടെങ്കിലും 5 വർഷത്തെ ശരാശരി നോക്കിയാൽ 3.88 ലക്ഷം പേരേ പ്രവേശനം നേടാറുള്ളൂ. 2.01 ലക്ഷം പേർക്ക് ആദ്യ അലോട്ട്മെന്റ് ലഭിച്ചിട്ടും 17,000 പേർ പ്രവേശനത്തിനെത്തിയില്ല. ഇനി 1,92,951 സീറ്റുകൾ മെരിറ്റിലുണ്ട്. അപേക്ഷകർ 1,59,840 മാത്രം. ഇതുപ്രകാരം 33,119 സീറ്റുകൾ മിച്ചം വരും. വി.എച്ച്.എസ്.ഇയിൽ 33,000, പോളിടെക്നിക്- ഐ.ടി.ഐകളിൽ 70,000 സീറ്റുകളും ലഭ്യമാണ്. എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് ലഭിച്ചവർ കുറച്ച് ഓപ്ഷനുകൾ നൽകിയതിനാൽ രണ്ടാം അലോട്ട്മെന്റിലെങ്കിലും പ്രവേശനം ലഭിക്കും. സർക്കാരിന്റെ സാമ്പത്തികനില പരിഗണിച്ചാൽ അധിക ബാച്ച് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, മതിയായ പ്ലസ് വൺ സീറ്റുകളൊരുക്കാത്തത് രണ്ടു ലക്ഷം കുട്ടികളെ ആശങ്കയിലാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അധികമുള്ള സീറ്റുകൾ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മാനേജ്മെന്റ് സീറ്റിൽ രണ്ടും മൂന്നും ലക്ഷം ഈടാക്കുന്നുവെന്നും എല്ലാ വിഷയത്തിനും എ പ്ലസ് ഉള്ളവർക്കു പോലും പ്രവേശനമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും പ്രസംഗിച്ചു.
പ്ലസ് വൺ സീറ്റ് കൂട്ടും: മന്ത്രി ശിവൻകുട്ടി
പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കാൻ അപേക്ഷിച്ച സ്വാശ്രയ സ്കൂളുകൾക്ക് സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിച്ച് അനുവാദം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. നിയമവിരുദ്ധമായ ഫീസ് വാങ്ങിയാൽ കർശന നടപടിയെടുക്കും. പ്ലസ് വൺ പ്രവേശനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ തെറ്റാണെന്ന പ്രചാരണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. എസ്.എസ്.എൽ.സി വിജയിച്ച എല്ലവർക്കും ഉപരിപഠന സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ, ഉപജില്ലാ അടിസ്ഥാനത്തിൽ പരിശോധിച്ച് കുട്ടികൾക്കെല്ലാം പ്രവേശനം ഉറപ്പാക്കണമെന്നും പുതിയ ബാച്ച് അനുവദിക്കുന്നത് പരിഗണിക്കണമെന്നും ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച കെ.കെ. ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |