മാലി: നാല്‌പത് മിനുട്ടോളം പത്തുപേരുമായി കളിച്ച ബംഗ്ളാദേശിനെ മറികടക്കാനാകാതെ വിജയം കൈവിട്ട് സമനില നേടി ഇന്ത്യ. സാഫ് കപ്പ് ഫുട്‌ബോളിൽ ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബംഗ്ളാദേശിനോട് നേടാനായത് സമനില. നല്ലനിലയിൽ മത്സരം തുടങ്ങിയ ഇന്ത്യ 26ാം മിനുട്ടിൽ സുനിൽ ഛേത്രിയിലൂടെ മുന്നിലെത്തി. ഉദാന്തസിംഗ് നൽകിയ പാസ് ഛേത്രി ഗോൾവലയിലെത്തിച്ചു.
രണ്ടാം പകുതി വരെ ഗോൾ നേടാതിരുന്ന ബംഗ്ളാദേശിന് അടിയായി 54ാം മിനുട്ടിൽ ഡിഫൻഡർ ബിശ്വനാഥ് ഘോഷ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ബംഗ്ളാദേശിനെ പ്രതിരോധത്തിലാക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞില്ല, ഗോൾ വല കുലുക്കാനുളള ഇന്ത്യൻ ശ്രമങ്ങളെ ബംഗ്ളാദേശിന്റെ ഗോൾകീപ്പർ സികോ തടഞ്ഞു. ഇതിനിടെ യാസിൻ അറഫാത്ത് 74ാം മിനുട്ടിൽ ഇന്ത്യൻ വിജയപ്രതീക്ഷകളെ തകർത്ത് ഗോൾ നേടി. റാക്കിബ് ഹുസൈൻ നൽകിയ പാസിലാണ് അറഫാത്ത് ഗോൾ നേടിയത്.
ഒരു ഗോൾ കൂടി നേടാനായാൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കാഡിനൊപ്പമെത്താൻ ഛേത്രിക്ക് കഴിയും. 121 മത്സരങ്ങളിൽ നിന്ന് 76 ഗോളുകളാണ് ഛേത്രി നേടിയിട്ടുളളത്. എന്നാൽ പെലെ 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടി. ഒക്‌ടോബർ ഏഴിന് ശ്രീലങ്കയോടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |