തിരുവനന്തപുരം: ഒറ്റയ്ക്കു കഴിയുന്ന, റേഷൻ കടയിലെത്താൻ ബുദ്ധിമുട്ടുള്ള 80 വയസ് കഴിഞ്ഞവർക്ക് റേഷൻ സാധനങ്ങൾ സിവിൽ സപ്ളൈസ് വകുപ്പ് അടുത്ത മാസം മുതൽ വീട്ടിലെത്തിക്കും. കുടുംബശ്രീ അംഗങ്ങളെയോ സന്നദ്ധ സംഘടനാ പ്രവർത്തകരെയോ ഇതിന് ഉപയോഗിക്കും. ഭക്ഷ്യ, സാമൂഹ്യനീതി വകുപ്പ് ഉന്നതോദ്യോഗസ്ഥർ ഉടൻ ചർച്ച നടത്തി തീയതി തീരുമാനിക്കും.
ഇത്തരക്കാരുടെ റേഷൻ സാധനങ്ങൾ മറ്റുള്ളവർ വാങ്ങുന്നെന്ന പരാതികൾ സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഇതു പരിഗണിച്ചാണ് മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശ പ്രകാരം വീടുകളിൽ റേഷൻ എത്തിക്കാൻ തീരുമാനിച്ചത്.
കിടപ്പ് രോഗികളുള്ള കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ മൊബൈൽ കടകളും വൈകാതെ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ രൂപമാറ്റം വരുത്തി ഇതിനുപയോഗിക്കും.
പട്ടിക വാർഡ് അടിസ്ഥാനത്തിൽ
ഒറ്റയ്ക്കു കഴിയുന്ന 80 കഴിഞ്ഞവരുടെ പട്ടിക നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ അംഗങ്ങളുടെ സഹായത്തോടെ തയ്യാറാക്കും. ഏത് റേഷൻ കടയിലാണോ കാർഡ് അവിടന്ന് സാധനങ്ങൾ വീട്ടിൽ എത്തിക്കും.
വാടക വീട്ടുകാർക്ക് റേഷൻ കാർഡിനുള്ള നിബന്ധനകളിൽ ഇളവ്
സംസ്ഥാനത്ത് വാടക വീടുകളിൽ കഴിയുന്നവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ സാധുവായ വാടക കരാറും കെട്ടിട ഉടമയുടെ സമ്മതപത്രവും വേണമെന്ന നിബന്ധന ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. പകരം അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷന്റേയും മറ്റ് കുടുംബാംഗങ്ങളുടേയും ആധാർ കാർഡ് വിവരങ്ങളും മതിയാകും. ഇങ്ങനെ ലഭിക്കുന്ന റേഷൻ കാർഡുകൾ റേഷൻ ആനുകൂല്യങ്ങൾക്കല്ലാതെ തിരിച്ചറിയൽ രേഖയായോ മറ്റ് ആനുകൂല്യങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |