SignIn
Kerala Kaumudi Online
Thursday, 19 September 2024 9.31 AM IST

പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി, പരാതിക്കാരനെ  വിലങ്ങിട്ട് കെട്ടിയിട്ടത് കാടത്തം, നടപടി എടുക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകർച്ച

Increase Font Size Decrease Font Size Print Page
court

കൊച്ചി: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ആളെ വിലങ്ങുവച്ച് കൈവരിയിൽ കെട്ടിനിർത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നടപടി ചിന്തിക്കാൻ പോലുമാകാത്ത കാടത്തമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടത്. തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ഉറുകുന്ന് ഇന്ദിരാ നഗറിൽ രജനിവിലാസത്തിൽ രാജീവിനുണ്ടായ ദുരനുഭവമാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്.

സംഭവത്തിൽ ആരോപണവിധേയരായ ഇൻസ്പെക്ടർ വിശ്വംഭരനും കൂട്ടുനിന്ന എസ് ഐ. ശാലുവും സർവീസിൽ തുടരുന്നത് ഞെട്ടിപ്പിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ആരോപണം സ്ഥിരീകരിച്ച് കൊല്ലം ഡി സി ആർ ബി ഡിവൈ എസ് പി ജില്ലാ പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് രാജീവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മേയ് 25-ന്‌ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ തകർച്ചയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി വിമർശിച്ചു.

ബന്ധു ഫോണിലൂടെ അസഭ്യം പറഞ്ഞതിൽ പരാതി നൽകാനാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. നൽകിയ പരാതിയുടെ രസീത് ചോദിച്ചതായിരുന്നു പൊലീസിനെ പ്രകോപിപ്പിച്ചത്. ആദ്യം ചൂരൽകൊണ്ട് അടിച്ച സി.ഐ. പരാതിയുടെ രസീത് ചോദിച്ചതിന്റെ പേരിൽ വിലങ്ങണിയിച്ച് തടഞ്ഞുവയ്ക്കുകയും ചെകിടത്ത് അടിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു.അമ്മയെയും സഹോദരനെയും വിളിച്ചുവരുത്തിയശേഷമാണ് വിട്ടയച്ചത്. അടുത്തദിവസം ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്നു പറഞ്ഞ് എസ് ഐ ശാലു കേസും രജിസ്റ്റർ ചെയ്തു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് ഡിവൈ.എസ്.പി. അന്വേഷണം നടത്തിയത്.

ഡിവൈ എസ് പി യുടെ റിപ്പോർട്ടിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഡി ജി പിയോട് കോടതി നിർദേശിച്ചു.പിന്നാക്ക വിഭാഗത്തിൽപ്പെട്ടതിനാലാണ് തനിക്കെതിരെ അതിക്രമം ഉണ്ടായതെന്നാണ് ഹർജിക്കാരൻ പറയുന്നത്. അത്തരത്തിലുള്ളവർക്ക് നിയമസംവിധാനത്തിന്റ പൂർണപിന്തുണ ലഭിക്കണമെന്നും ഇക്കാര്യം മനസിൽ വച്ചായിരിക്കണം പൊലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 22-ന് ഹർജി വീണ്ടും പരിഗണിക്കും.

രാജീവിനു നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ സാധൂകരിച്ചുള്ളതാണ് ഡിവൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കു പരിഹാരമുണ്ടാക്കാതെ സി ഐ വിശ്വംഭരൻ രാജീവിനെ അടിച്ച് വിലങ്ങണിയിച്ച് കൈവരിയിൽ കെട്ടിയിടുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എസ് ഐ ശാലു ഇതിന്‌ കൂട്ടുനിന്നു. പരാതിക്ക് രസീത് നൽകുകയെന്ന നടപടിക്രമം പാലിച്ചില്ല. രാജീവ് സ്റ്റേഷനിൽ ബഹളംവച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നതിനു തെളിവില്ല. പരാതിക്കാരനെതിരെ കേസെടുത്ത് അറസ്റ്റുചെയ്ത് വിലങ്ങുവെച്ച് കൈവരിയിൽ കെട്ടിനിർത്തിയിട്ടും വീണ്ടും ഒരു കേസ് കൂടി എടുത്തു. എന്നാൽ, ഈ കേസിനു ബലം നൽകുന്ന സി സി ടി വി ദൃശ്യങ്ങളോ സാക്ഷിമൊഴിയോ മറ്റുതെളിവുകളോ ഇല്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA HIGH-COURT-CRITICISE-POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.